2024, ഏപ്രിൽ 2, ചൊവ്വാഴ്ച

കാടകം
കരിയിലകൾക്കു മുകളിലൂടെ 
ഇഴഞ്ഞുപോകുന്ന കാറ്റ്
മരപ്പൊത്തിൽ 
ഇരുട്ടുമായിണചേരുന്ന 
നിലാവ്
ഞെട്ടറ്റ് കൊഴിഞ്ഞുവീഴുന്ന
തണുപ്പ്
ദിശയറിയാതെ പറന്നുപോകുന്ന 
പാട്ട്........
മഷി പടർന്ന താളിൽ 
മെഴുകുതിരിവെട്ടംപോലെ 
തെളിഞ്ഞുകാണുന്ന വാക്കുകൾ 
ചില്ലക്ഷരങ്ങളിൽ കുടുങ്ങി 
വാതോരാതലയ്ക്കുന്ന 
ചീവീടുകളുടെ പൊട്ടിയൊഴുകുന്ന 
കൂർത്ത ഒച്ച.
 
പതഞ്ഞൊഴുകിപ്പരന്നടങ്ങിയ 
കാടിന്റെ ഗന്ധം
മഷിപ്പൊട്ടുകൾക്കു മേലെ 
ചിതറിത്തെറിക്കുന്ന 
ചൂടണയാത്ത തുള്ളിപ്പെയ്ത്ത്.

അറ്റുപോയിരിക്കുന്നു 
രണ്ടു വിരലുകളെന്ന് 
തുറന്നുപിടിച്ച അരണ്ട മാറിൽ
വെളുത്ത ചിരികൊണ്ടെഴുതുന്നു 
എന്നോ മരിച്ചുപോയൊരു നക്ഷത്രം.

2024, മാർച്ച് 26, ചൊവ്വാഴ്ച

സമയം സന്ധ്യ 
മുറ്റത്തെ മാവിൽനിന്ന് 
കൊഴിഞ്ഞു വീഴുന്ന 
ജലകണങ്ങൾ 
തുറന്നുകിടക്കുന്ന ജനാല 
കൈയെത്തുംദൂരത്ത് 
ഇന്നലെയും കേട്ട ഒരുവൾ 
മുഖത്തു പടർന്നുകയറിയ 
ശാന്തത.
കഴുത്തിനു താഴെ 
നെഞ്ചിനു മുകളിലായ് 
നീലിച്ചു കറുത്തൊരടയാളം. 

മരിച്ചുകിടക്കുകയാണെന്ന് 
തോന്നുകയേയില്ല 
മുറിഞ്ഞുപോയൊരു പാട്ടിനെ 
തുന്നിച്ചേർത്തെടുക്കാൻ 
ചുണ്ടൊരുക്കുന്നതു പോലെ..!

2024, മാർച്ച് 23, ശനിയാഴ്‌ച

വെയിലിനെ നേർപ്പിച്ചെടുത്ത്
മടമടാന്ന് വയറുനിറയെ കുടിച്ച് 
വരിവരിയായ് വരുന്നുണ്ട്
നിറഞ്ഞ കുടങ്ങളുമേന്തി 
കറുമ്പിപെണ്ണുങ്ങൾ. 
എന്തൊരു ചന്തംന്ന് തുളുമ്പീട്ട് 
ഓടിപ്പോയി തൊടീന്ന് ഞാനൊരു
പാള മുറിച്ചെടുത്ത് തലേൽവെച്ച്.
ഒരു തുടമെങ്കിലും ഒഴിച്ചുതന്നാലോ 
വീതംവെച്ച് കൊടുക്കണം 
ഓരോരുത്തർക്കും ഓരോതുള്ളി 
വിരൽമടക്കി കണക്കുകൂട്ടി 
തികയാതെ വന്ന വിരലിനെ 
രണ്ടിരട്ടിയാക്കി മൂന്നിരട്ടിയാക്കി.......
കള്ളികൾ....!
ദൂരെയെവിടെയോ പെരുമ്പറകൊട്ടുന്ന മേളം. 
പാള ഒടിച്ചുകുത്തി 
ഞാനൊരൊറ്റ നടത്തം.
കിണറ് അടിത്തട്ട് കാട്ടി ചിരിക്കുന്നുണ്ട്
നിന്നെയും കാത്തെന്നപോലെ. 

2024, മാർച്ച് 12, ചൊവ്വാഴ്ച

വളർന്നു വളർന്ന് 
മാനംമുട്ടിയൊരു മരമുണ്ടെന്റെ
പുരയ്ക്ക് മേലെ. 
വെള്ളകീറുമ്പൊ കണ്ണിലേയ്ക്കിറങ്ങി-
വരും, കൂട്ടമായി കിളികൾ. 
കാതിന്റെയോരത്തിരുന്നവർ 
മധുരമധുരമായ് പാടും.
മേഘമിരുണ്ടുകൂടിയൊരു ദിവസം 
കാറ്റെഴുതി തുളകളായെന്റെ കൂര.
അന്നാണ്.... 
അന്നാണെന്റെ കണ്ണിലെ കിളികൾ 
കടലിലേയ്ക്കൊലിച്ചുപോയത്. 

2024, ഫെബ്രുവരി 29, വ്യാഴാഴ്‌ച

മെല്ലെയിറങ്ങിവരും
ഉറക്കത്തിന്റെ ഇടനാഴിയിലേക്ക്
പലപലയിടങ്ങളിൽനിന്ന്
പലപല നേരങ്ങളിൽ
അവരവരുടെ നാളെകളിൽ നിന്ന്
മരണത്തിന്റെ തണുപ്പിലേക്ക്
മാഞ്ഞുപോയവർ. 
തെളിഞ്ഞ മുഖങ്ങളിലൊരേ ചിരി 
ചോദിക്കാനേറെയുണ്ടെനിക്ക്.
ഞാൻനനഞ്ഞ പുഴയും 
ഞാൻതഴുകിയ പാടങ്ങളും 
അവിടെയെത്തിയിട്ടുണ്ടെന്ന് 
അവർ പറയും 
എന്നെ കൊതിപ്പിക്കാൻ 
അവർക്ക് നാവ് നൂറ്. 
ചോദിക്കാൻ ഒന്നുമില്ലാത്തവരുടെ
എല്ലാം കാണുന്ന കണ്ണുകൾ 
എന്നെ അതിശയത്തിന്റെ 
പരകോടിയിലെത്തിക്കും. 
അവർക്ക് കാണാനാവാത്ത 
പലകാലങ്ങളിലെ അവരുടെ
മുഖങ്ങൾ 
എനിക്ക് കാണാനാവുമെന്ന് 
ഓരോരുത്തരോടും വീമ്പിളക്കും. 
അപ്പോഴും 
ചെറുചിരിയുടെ താലംകൊണ്ട്
തരാനാവാത്ത ഒരേയൊരുത്തരം
അവർ  മൂടിവെക്കും.
ഇരുട്ടിലെന്റെ കണ്ണുകൾ 
അവരറിയാതെ ഞാൻ തുടയ്ക്കും. 
അച്ഛൻ 
അമ്മ 
വല്യച്ഛൻ 
യമുനേടത്തി 
എന്റെ ചോദ്യം മുന്നിലെത്തുംമുൻപ് 
അവർ കാതുകൾ കൊട്ടിയടയ്ക്കും 
കാട്ടിത്തരാമോ'എന്നൊരു വാക്കായ് 
ഭൂമിപിളർന്ന് 
അതങ്ങിറങ്ങി പോകും.
കാണിച്ചുതന്നിട്ടില്ലാരും അവരുടെ നാട്,
എന്റെ അമ്മമ്മ പോലും. 





2024, ഫെബ്രുവരി 23, വെള്ളിയാഴ്‌ച

തികച്ചും തരിശായ 
പകലിന്റെ ചോട്ടിലിരുന്ന് 
ഇനിയും മുളയ്ക്കാത്ത 
മാവിൻ കൊമ്പിലേയ്ക്ക് 
വറ്റിവരണ്ട നോട്ടമെറിഞ്ഞ് 
പാതിവേവായൊരുടൽ.
പരോളിലിറങ്ങിയ 
കുറ്റവാളികളെപ്പോലെ 
വട്ടമിട്ടു പറക്കുന്ന 
ശേഷിച്ച കിനാവുകൾ. 
വരും ജന്മത്തിൽ 
നിങ്ങൾക്കു വിരുന്നൊരുക്കി
പൂമെത്ത വിരിച്ചിടുമെന്ന് 
നിഴലിൽ നിന്നൊരുവൾ 
പതിയെ പറഞ്ഞത്
കേട്ടതുപോലെ. 
ഒരു മാത്ര.........
പതിരാണ് പതിരാണെന്ന് 
വിരൽകുടഞ്ഞാണയിട്ട് 
വഴിതെറ്റിവന്ന കാറ്റ്.
പതിരല്ല കതിരാണെന്ന് 
കനലായ മണ്ണിലുടനെ
മുളച്ച ചുണ്ടിനെ 
അലിവൊരു തരിമ്പില്ലാതെ, 
തൊട്ടുനോക്കി പാകമായിട്ടില്ലെന്ന്
ഉച്ചിയിൽ പൂക്കുന്നു വെയിൽ. 


2024, ഫെബ്രുവരി 5, തിങ്കളാഴ്‌ച


ഇറക്കിവെക്കാമെന്ന് 
കരുതിയാണടുത്തേക്ക് 
ചെന്നത്,
നോവുകൾ കുത്തിനിറച്ച 
ഭാണ്ഡക്കെട്ടിന്
ഒരു ചുമടുതാങ്ങിയാകുമെന്ന്
വെറുതെ മോഹിച്ച്. 
സൂക്ഷിച്ചുനോക്കിയപ്പോഴുണ്ട്
കറുത്ത കവിൾത്തടങ്ങളിലൂടെ 
രണ്ടുറവകൾ. 
കരയുന്ന രാവിനെ 
കാട്ടിത്തന്നിരുന്നില്ല കിനാവുകൾ. 
നീയും'എന്നൊരു വാക്കിന്റെ മൂർച്ചയിൽ 
തോളിൽനിന്നറ്റുവീഴുന്നെന്റെ 
തലയുമതിന്റെ ഭാരവും.

2024, ജനുവരി 24, ബുധനാഴ്‌ച

വായിക്കാൻ
കഴിയാതെപോയ 
ആ കത്തിന്റെ വടിവൊത്ത 
ആദ്യത്തെ വരിയിലാണ്
ഞാനൊരു ചാല് കോരിയിടാറ്. 

മലമുകളീന്നൂർന്നിറങ്ങി 
ആർത്തുചിരിക്കുന്ന
ജലകണികകൾപോലെ 
മനോഹരമായിരുന്നിരിക്കും 
ഓരോ അക്ഷരമണിയും 
ഉണർന്നെണീറ്റും
ഈറനുടുത്തും 
വിയർത്തൊലിച്ചുമൊക്കെ 
തിക്കിത്തിരക്കുകൂട്ടി
വരികളിൽ
 കൂടുകൂട്ടീട്ടുണ്ടായിരുന്നിരിക്കും 
മഷിയണിയാനെത്തിയവർ. 
പുലർച്ചയെ പഠിപ്പിക്കാൻ
പാട്ടുമായ് വന്നവർ
വിയർത്തുവരുന്ന ഉച്ചയ്ക്ക്
വിശറിയായ് കൂടെയിരിക്കുന്നവർ
സന്ധ്യയെയും തോളിലിട്ട്
ചന്തയിൽപോയി മടങ്ങിയവർ 
രാവിനത്താഴമൊരുക്കാൻ 
അടുപ്പുകൂട്ടി തിരക്കുകൂട്ടുന്നവർ 
അങ്ങനെയങ്ങനെയെത്രപേർ 
പലപലവരികളിലായി
വന്നിരുന്നിട്ടുണ്ടാവും.

ഒഴുകിവരുന്ന 
വാക്കുകളുടെ നനവിൽ 
പൊതിഞ്ഞു-
വെയ്ക്കാമെന്നോർത്തതാണ്  
ആ വിതയില്ലാകാലത്തെ
പെരുംനോവിന്റെ വിത്തുകൾ.

കൂടില്ലാകാലമായിരുന്നന്ന്
കടന്നുപോയൊരു കാറ്റ്
ചില്ല കുലുക്കി തട്ടിയെടുത്ത് 
പറന്നു പറന്നു പോയി
കടലിന് കൊടുത്തതാവാം. 

വായിക്കാൻ
കഴിയാതെപോയ  
ആ കത്തിലെ മിഴിവൊത്ത
അവസാനവാക്കിന്റെ ഓരത്താണ്
ഞാനെന്റെ രാവിന് പായ വിരിക്കാറ്. 

2024, ജനുവരി 11, വ്യാഴാഴ്‌ച

എത്ര മൃദുവാണ് 
നിന്റെ വിരലുകളെന്ന് 
പലവട്ടം പറഞ്ഞെന്റെ 
വിരലിനൊരാകാശം 
പതിച്ചുതന്നതും 
വിരലറ്റ നേരങ്ങളിൽ 
പതിയെ പതിയെയെന്ന്
ഒരു തലോടലാൽ
നിന്നോളം 
തരളമല്ലേതുമെനിക്കെന്ന്
നിറഞ്ഞു കവിഞ്ഞതും...

വിരൽ മുറിച്ചെന്നെ 
മുറിവാക്കി മാറ്റിയവനേ, 
ദൈവമായതുകൊണ്ടുമാത്രം 
നിനക്ക് മാപ്പ്. 

2023, ഡിസംബർ 28, വ്യാഴാഴ്‌ച




കറുത്ത ചേലത്തുമ്പാൽ 
പൊതിഞ്ഞു പിടിച്ചെന്റെ
വെളുത്ത കിടക്കയിൽ
അമർന്നങ്ങിരുന്നതും

മൂക്കുത്തിയെവിടേന്ന് 
മുഖമൊന്നുഴിഞ്ഞു നീ
നെടിയ വീർപ്പോടെന്നെ 
അണച്ചുപിടിച്ചതും

തഴുകാൻ മുടിയില്ല!
വാക്കിനായ് പരതി നീ
നിറഞ്ഞ കണ്ണാൽ നോക്കി
തരിച്ചങ്ങിരുന്നതും.

പിന്നെ
വാക്കുകൾ മുറിഞ്ഞതും. 

ഒരു നിലാപ്പതിരെങ്ങാനും
ഉമ്മറം കടന്നാലും  
എങ്ങനെ മറക്കും ഞാൻ 
മരിക്കുംവരെ പൊന്നേ.

(ഇരുട്ടേ....)




2023, ഡിസംബർ 22, വെള്ളിയാഴ്‌ച


ഓർമ്മയുടെ  
പാളികൾകൊണ്ടു വേണം 
പുര പണിയേണ്ടതെന്ന്
പ്രത്യേകം പറഞ്ഞിരുന്നു.
നാലു ചുവരുകൾ
വെയിലിനിരിക്കാൻ
നീളത്തിലൊരു വരാന്തയും
കാറ്റിന് കയറിയിറങ്ങാൻ
വലിയ ജനാലകളും.
ഒന്നേ നോക്കിയുള്ളു
എന്തൊരുചേലെന്നുടനെ
വലതുകാൽവെച്ചു. 
തിളച്ചുതൂവിയ പാൽമണത്തിന്റെ 
വെളുത്ത രാശിയിൽ
'നിന്റെ പുര'യെന്ന് 
ഞാനെന്നെ അടക്കിപ്പിടിച്ചു. 

ഒരു രാവ് കൊണ്ട് 
ആയിരത്തൊന്നോർമ്മകൾ 
തൊട്ടെടുത്ത് മണക്കണം.
നോക്കിനടന്ന് കാൺകെ
ചോർച്ചയില്ലാത്ത 
ഒരു ചുവരുപോലുമില്ലെന്ന്
ഇരുട്ടിനോട് പരാതിപ്പെട്ട്
തെളിഞ്ഞുകാണുന്ന 
നനഞ്ഞ  കവിൾത്തടങ്ങളിൽ വിരലോടിച്ച് 
തണുത്ത നിലമെന്ന് ഞാൻ ചുരുണ്ടു. 
ഒച്ചയെടുക്കാനറിയാത്ത 
മുൻവാതിൽ 
അടുത്തേക്ക് വിളിച്ചതുപോലെ.
ഓർമ്മയുടെ ഏതുപാളിയിലാവും 
അത് ചെത്തിമിനുക്കിയിട്ടുണ്ടാവുക.  
മുറ്റം നിലാവ് കുടിച്ചുറക്കത്തിൽ.
ഒരിറ്റുപോലും ചോരാതെ
ഉറപ്പുള്ള മേൽക്കൂരയിൽ 
ആകാശമങ്ങനെ ഞാൻ ഞാനെന്ന്
തലയുയർത്തിപ്പിടിച്ച്. 
ഈരേഴുപതിനാലുലോകങ്ങളിൽ 
എവിടെങ്കിലും
എന്റെ പുര പോലൊന്ന്
പണിഞ്ഞിട്ടുണ്ടാവുമോ അവൻ...!


2023, ഡിസംബർ 13, ബുധനാഴ്‌ച

 
മുറിഞ്ഞു വീശുന്ന 
കനത്ത കാറ്റിൽ
ചുവന്നു കത്തുന്ന
കനൽതടം പോൽ
പരന്നു പെയ്യുന്ന
നിലാച്ചുവട്ടിൽ
തെളിഞ്ഞു പൊങ്ങുന്നു
ഒരു തുള്ളി ഓർമ്മ.
‐----------
ഒളിപ്പിച്ചതുമെന്തേ 
കറുത്ത ചേലത്തുമ്പാൽ
വിടർന്ന കണ്ണാലൊന്നു 
കുളിരെക്കണ്ടതുമില്ല.
ചേല നീ പിഴിഞ്ഞെന്റെ
നെറ്റിമേലിറ്റിച്ചതും
കണ്ടു ഞാനൊരുവട്ടം
മിന്നായംപോലെ കഷ്ടം.

2023, ഡിസംബർ 1, വെള്ളിയാഴ്‌ച

അ(ശ)യനം

നിനച്ചിരിക്കാത്ത
നേരത്തായിരുന്നു വരവ് 
ഒരുങ്ങിയിരുന്നില്ല തീരെ.
ഗാഢമായവൻ പ്രണയിക്കുമ്പോഴും
ചിറകടിച്ച് മറ്റെവിടെയോ.....

മാവിൻചോട്ടിലെ കസേരയിൽ 
നടുവു നിവർന്നിരിക്കുന്ന
പാതിനിർത്തിയ വായനയിൽ,
ചിറകുകളൊതുക്കി മൂലയിലേക്ക് 
സന്ധ്യയായെന്ന്
കലമ്പൽകൂട്ടുന്ന കൂട്ടിനുള്ളിൽ,
മറന്നുപോയോന്ന് അമറി
വാലിളക്കി അസ്വസ്ഥമാകുന്ന 
തൊഴുത്തിൽ,
ഒരു പകൽ മെഴുകിയിറക്കിയ
വിയർപ്പിന്റെ കഥയെഴുതിയെടുക്കാ-
നാവാത്ത വേദനയിൽ 
മുങ്ങിക്കിടക്കുന്ന കടവിൽ,
അവിടെ കാവൽനിൽക്കുന്ന 
പടവുകളിൽ,
ഈറൻമാറിയ നനവിൽ 
ഉടലൊന്ന് തഴുകിപ്പോകാവാതെ 
കുറുമ്പുമായ്
ചില്ലകളിളക്കുന്ന വിരലുകളിൽ 
അങ്ങനങ്ങനെ...

ഒരുങ്ങിയിരിക്കണം
ഒരു പകലോ ഒരു രാവോ 
നിന്നെയിങ്ങനെ കണ്ടിട്ടിട്ടേയില്ലാന്ന്
അതിശയപ്പെട്ട്
മൂക്കിൻതുമ്പത്ത് വിരൽവെയ്ക്കും-
വിധം.
തട്ടിൻപുറത്തുപോലുമില്ല
മായ്ച്ചുകളഞ്ഞ അക്ഷരങ്ങൾ.
കാണാമറയത്തുമില്ല
പറത്തിവിട്ട കുറുകലുകൾ,
ഒരു മേച്ചിൽപ്പുറത്തുമില്ല
അഴിച്ചുവിട്ട അയവിറക്കൽ 
തിരയിളക്കങ്ങളിലൊന്നുമില്ല
മുങ്ങിനിവർന്ന ഒഴുക്ക്,
ഒരിരവുപകലുകളിലുമില്ല
കുളിരു ചുറ്റിയ വിരലുകൾ.

വെറുതെയെന്നൊരു
വാക്കിന്റെ മുറ്റത്ത്
തൂവൽ കൊഴിച്ചിടുന്നു ചിറക്.

കാത്തിരിക്കുകയാണ്
പുനർജ്ജനിക്കാനാവാത്തവിധം 
ഈയുള്ളവൾക്ക്
അവന്റെ പ്രണയത്തിൽ മരിക്കണം.






2023, നവംബർ 15, ബുധനാഴ്‌ച

പേറ്റുനോവ് 
കലശലാവുന്ന നേരത്ത്
ചൂട്ടും കത്തിച്ചുപിടിച്ച് 
വഴിനീളെ മുറുക്കിത്തുപ്പി 
ചോന്നുചോന്ന് 
വയറ്റാട്ടിയെത്തും.
ഉടനെ,
ഊഴംവെച്ച് കൂട്ടിനെത്തിയവർ 
അവിടെനിന്ന്
തിരിഞ്ഞുനോക്കി തിരിഞ്ഞുനോക്കി 
നടന്നുമറയാൻ തുടങ്ങും.

വയറൊഴിഞ്ഞ രാവും
വാരിയെടുത്ത വയറ്റാട്ടിയും
വെളുക്കെ ചിരിക്കാൻ തുടങ്ങും.
കുഞ്ഞിനെ നിലത്തുകിടത്തി
നോവകന്ന ചുണ്ട് തുറന്ന്
നനവുള്ള നാവ് കൊരുത്ത്
രാവ് അവന്റെ കാതിൽ
പേരുചൊല്ലി വിളിക്കും.
മടിക്കുത്തിലിരുന്ന് വെറ്റിലപ്പൊതി 
ആ പേര് ഏറ്റുചൊല്ലും. 
ഒത്തിരി നാവുകളതേറ്റുചൊല്ലാൻ 
തുടങ്ങുമ്പോൾ
അടുത്ത നോവിന് കാണാമെന്നവർ
രണ്ട് വഴികളായ് പിരിയും.

നോവിനെ
നേരാക്കുന്ന പ്രതിഭാസത്തെയാണ് 
നമ്മൾ വെളിച്ചമെന്ന് പേരിട്ട് വിളിക്കാറ്. 


2023, നവംബർ 9, വ്യാഴാഴ്‌ച

പറഞ്ഞതെന്തോ, 
തുടിക്കുന്നുണ്ട് 
പൂവിതൾ 
അടർന്നേറെയായിട്ടും.
കേൾക്കുന്നുണ്ടതിനെ 
തുടിയായ് മണ്ണ് 
കാറ്റേ കാറ്റേന്ന് 
നനഞ്ഞൊരീണത്തിൽ.

2023, നവംബർ 1, ബുധനാഴ്‌ച

ഇറങ്ങി വരും
നോക്കിനിൽക്കെ
നിലാവ്. 
കോരിയെടുക്കണം.
ഒക്കത്തുവെച്ച് 
മരങ്ങൾ കൊഴിച്ചിടുന്ന 
നിഴലുകളിലൂടെ
ഒട്ടുനേരം അങ്ങോട്ടിങ്ങോട്ട് 
മെല്ലെ നടക്കണം.
അവന് 
കുടിക്കാനൊരു വിരൽ, 
ഉള്ളിൽ
കിടക്കാനൊരു പുൽപ്പായ.
തുറന്ന ജനാലകൾക്കുനേരെ 
കണ്ണുകൾ പതിയെ അടയ്ക്കണം.
ഒഴുകിവരുന്ന പാട്ടിനൊപ്പം 
നീന്തിനീന്തി മറുകരയിലേക്ക്.
കാറ്റ് പതുങ്ങിയെത്തും
കിന്നാരംപറയാൻ നിക്കണ്ട.
കിനാക്കൾ 
പെയ്തിറങ്ങുന്നതു കാണാം. 
എണ്ണിയെടുക്കാൻ നോക്കരുത് 
അവർ പെയ്ത്ത് നിർത്തിയേക്കും. 

2023, ഒക്‌ടോബർ 29, ഞായറാഴ്‌ച

കണ്ണുകളടച്ച് 
പടവുകൾ എണ്ണിക്കൊണ്ടിരിക്കെ
ദേവകിയമ്മ കൈയിൽ പിടിച്ചു.
വേവിച്ചുടച്ച കപ്പയ്ക്ക് മീതെ വിളമ്പുന്ന
തിളച്ച മീൻകറിയുടെ മണത്തെ
ചന്ദനത്തിന്റെ ഗന്ധം കഴുകികളഞ്ഞിരിക്കുന്നു.
എന്നെ നന്നായി പുതപ്പിച്ചു കിടത്തി ഞങ്ങളിറങ്ങി.
പുറത്ത് കാത്തുകിടപ്പുണ്ട് 
കുഞ്ഞൂട്ടമ്മാവൻ ഓടിക്കുന്ന മൂക്കുനീണ്ട പച്ച കുടുക്ക ബസ്.
അച്ഛന്റെ മടിയിലിരുന്ന്
ഓടുന്ന മരങ്ങളും പാടങ്ങളും കണ്ട അതിശയവണ്ടി.
മഞ്ഞപ്പിത്തം കരൾ പറിച്ചാണത്രെ കുഞ്ഞൂട്ടമ്മാവൻ.........
മൂടുപടം അഴിച്ചുമാറ്റാത്ത മഞ്ഞിനോട് കലഹിച്ച്
ദൂരെ മാറിനില്പാണ് സൂര്യൻ.
കരിയിലകൂട്ടി ,തീകായാൻ തുടങ്ങിയിരിക്കുന്നു വല്യച്ഛൻ.  
തീയ്ക്കൊപ്പം കരുകരെ ശബ്ദത്തിൽ 
ചത്തുവീഴുന്ന പ്രാണികൾ.
വിരൽ നീട്ടിപ്പിടിച്ച്‌ ,പറ്റിച്ചേർന്നിരിക്കാൻ 
വെറ്റിലചെല്ലം കട്ടെടുത്ത് ,ചുണ്ട് ചോപ്പിച്ചവൾ ഇനിയും എത്തിയിട്ടില്ല .
കഥകേട്ട് , കഥകേട്ട് അവളൊരു കഥയില്ലാത്തവളായെന്ന്
വല്യച്ഛൻ എങ്ങനെ അറിയാൻ.
പാതയ്ക്കിരുവശവും ഒരേ വലുപ്പവും നിറവുമുള്ള വീടുകൾ.
ഇടതുവശത്തുള്ള ഒരു വീട്ടുമുറ്റത്ത് പത്രക്കാരൻ ചെക്കനെ
അക്ഷമയോടെ നോക്കിനിൽപ്പാണ് അച്ഛൻ.
വേഗതയില്ലാത്ത വണ്ടിയുടെ വേഗത എനിക്കായി വീണ്ടും കുറച്ച്
കുഞ്ഞൂട്ടമ്മാവൻ കരുണയുള്ളവനായി.
വിരലുകൾ കുറേക്കൂടി അമർത്തി ദേവകിയമ്മയും.

നിറഞ്ഞ അകിടുകൾ മൊന്തയിലേയ്ക്ക്  കറന്നെടുത്ത്
കരച്ചിൽ തീർത്ത് അകത്തേയ്ക്ക് കയറിപ്പോകുന്നു അമ്മിണീടമ്മ.
ശാന്തമ്മായീടെ തൂമ്പയുടെ അറ്റത്ത്‌
ചേമ്പ് പുഴുക്കിന്റെ കൊതിയൂറുന്ന മണം.
കുളക്കടവിൽ മുട്ടോളമെത്തുന്ന തലമുടി വിടർത്തിയിട്ട്
മേലെ നോക്കി സ്വപ്നം കണ്ടുനില്പാണ്  സുജാത.
സാന്ത്വനചികിത്സാമുറിയിൽ കണ്ട ആ പാതിയടഞ്ഞ കണ്ണുകൾ
വേണ്ടാ...... ഓർക്കണ്ട.

കവലയിൽ തുണിക്കട നടത്തിയിരുന്ന മജീദ്‌ക്ക കോലായിലിരുന്ന് 
നസീറാടെ ഉമ്മയെ നീട്ടിവിളിക്കുന്നു.
'നസീറാ സ്റോറിലായിയിരുന്നു 
അച്ഛൻ  തുണിമുറിച്ചു വാങ്ങലും
അളവെടുക്കാൻ ശ്വാസംപിടിച്ചു നിന്ന എന്റെ ചില വൈകുന്നേരങ്ങളും.
സ്കൂൾമുറ്റത്ത് ,ഒരേ നിറത്തിൽ നസീറയും ഞാനും ഇരട്ടക്കുട്ടികളാകും.
പിന്നെ അങ്ങോട്ടുമിങ്ങോട്ടും ചന്തം നോക്കി നില്ക്കും.
ഈ മജീദ്‌ക്കയ്ക്ക് ഒരു മാറ്റോമില്ല. 
കുഞ്ഞൂട്ടമ്മാവന്റെ ബസ് ഒന്നു മുരണ്ട്, നിന്നു.
അങ്ങുദൂരെ നിന്നൊരു നിഴൽ
ഒരാണ്‍കുട്ടിയായി രൂപാന്തരം പ്രാപിക്കുന്നു
മണ്ണപ്പം ചുട്ടുവെച്ച് വട്ടയിലകൾ നിരത്തിയിട്ട് 
വലിയ ചിരിപൊട്ടുന്നിടത്ത് 
പിണങ്ങി  മുഖം കനപ്പിച്ച്‌ 
'നിങ്ങട പാട് നോക്കെന്ന് തിരിഞ്ഞുനടന്ന
കുറുമ്പിന്റെ പന്ത്രണ്ടുകാരൻ.
ഒടുവിൽ.........
വാക്ക് തെറ്റിച്ച് 
ആരുടെയോ വിരൽപിടിച്ച്
അവളെക്കൂട്ടാതെ ഇങ്ങോട്ട്  പുറപ്പെട്ടതാണവൻ.
അവനിപ്പൊഴും അതേ പ്രായം.

നിറയെക്കാണാൻ ,കണ്ണുകൾ ആവുന്നിടത്തോളം തുറന്നുപിടിച്ചു.
പെട്ടെന്ന്  ഒരപശകുനത്തിന് ചിറകുമുളച്ചതുപോലെ
വരിക്കപ്ലാവിന്റെ കൊമ്പിൽനിന്ന്‌
കണ്ണാടി തകർത്തുകൊണ്ട് കൂവി പതിച്ച രണ്ടുൾക്കകൾ.!
കമ്പിയിൽ ആഞ്ഞിടിച്ച മൂക്ക്‌ പൊത്തിപ്പിടിച്ച്
വേദനയോടെ,നിശബ്ദമായിക്കരഞ്ഞ്
ഞാനിതാ, ഇരുട്ടിന്റെ അവസാനപടവും
എണ്ണിത്തീർത്തിരിക്കുന്നു .

2023, ഒക്‌ടോബർ 13, വെള്ളിയാഴ്‌ച

ഇതാ ആകാശം
നീ വരച്ചത് 
അതാ കടൽ
അതും നീ വരച്ചത് 
വിരലമർത്തി പിടിച്ചിരിക്കുന്നു 
ഒരു കുഞ്ഞിനെയെന്നപോലെ. 
കാണാനാവുന്നില്ലെനിക്ക്,
നിറംമങ്ങിയും തിരയടങ്ങിയും 
വിയർത്തുകിടക്കുകയാവും.

ഒരു നിമിഷത്തിന്റെ നിർവേദംകൊണ്ട് 
ചലനമറ്റുപോയ ഘടികാരം. 
മുനയുടെ അറ്റങ്ങളിൽ പറ്റിനിൽക്കുന്ന
ചരമമടഞ്ഞ ചോരത്തുള്ളികളുടെ
പ്രവാഹം.

ഏതു യാമത്തിലാവും 
ഞാനുണർന്നെണീറ്റത് 
പറന്നുയരാൻ ഒരു തൂവൽകനം 
കടമെടുത്തത്.

കാണാനാവുന്നില്ല,
ഉറക്കത്തിലാണ്ടുകിടക്കുന്ന മണ്ണും
നടന്നുതീർത്ത വഴികളും 
കുഴഞ്ഞുവീണ നിഴലുകളും.
ഉറക്കംനടിച്ചു കിടപ്പുണ്ടാവും 
തൊട്ടുരുമ്മിനടന്നൊരോർമ്മയിൽ 
എന്റെ കരിനീലക്കണ്ണുള്ള പൂച്ച
വിരലുകൾ മോഹിച്ച്
അറിയാതുറങ്ങിപ്പോയ വയലിൻ
പുലർച്ചെ മുറ്റത്ത് 
തീറ്റയ്ക്കെത്തുന്ന കരിയിലക്കിളികൾ.

ഒറ്റയ്ക്ക് പറക്കണം
കാട്ടിത്തന്നതല്ല
പക്ഷേ കാണാനാവുന്നുണ്ട് 
ദൂരെ
ഇരുട്ടെടുത്തണിഞ്ഞ 
സൂര്യകാന്തക്കല്ലിന്റെ മൂക്കുത്തി.
പറന്നുയരണം 
കിനാവുദിക്കുന്ന ആ ദേശത്തേയ്ക്ക്.





2023, ഒക്‌ടോബർ 3, ചൊവ്വാഴ്ച

ആർത്തലച്ച് മഴ വരുന്ന ചില കാലങ്ങളിൽ 
എന്റെ പുരയിലെ കലങ്ങളും ചട്ടികളും 
കുഞ്ഞുപെട്ടിയുമൊക്കെ ആരോടും        മിണ്ടാതെ 
പുഴയ്ക്കൊപ്പമിറങ്ങിപ്പോകും.
കോഴികളും ആടുകളുമൊക്കെ 
വെള്ളത്തിനു മുകളിലൂടെ ചിറകിട്ടടിച്ചും 
ചെവിയിട്ടടിച്ചും 
നീന്തിനീന്തി കാണാതാവും.
മഴയിറങ്ങിപ്പോകുമ്പോൾ കുമ്പിട്ടു-
നിൽക്കുന്ന പുരയെ നാലാളൊരുമിച്ച് 
നിവർത്തി നിർത്തും. 
ഒടിഞ്ഞ കൈകാലുകളിൽ പ്ലാസ്റ്ററിട്ട് 
ഉറപ്പിക്കും. 
അയ്യത്ത് മേയുന്ന അടുത്ത വീട്ടിലെ 
പശുവിന്റെ ചാണകമെടുത്തുകൊണ്ടു-
വന്ന് നിലം മെഴുകിയൊരുക്കും. 
ഒട്ടിയൊട്ടിയില്ലാതായ വയറുമായി
കുഞ്ഞുങ്ങൾ 
മഴയും പുഴയും ഒരുമിച്ചിറങ്ങിപ്പോയ 
മുറ്റത്തെ ചെളിവെള്ളത്തിൽ ചവിട്ടി 
ചെരുപ്പിട്ടതായി അഭിനയിച്ചു കളിക്കും. 
വെയില് വരുമ്പോൾ 
അടുപ്പ് ചിരിക്കാൻ തുടങ്ങുമ്പോൾ 
ഒക്കെയും മറക്കും.
അടച്ചുറപ്പില്ലാത്തതുകൊണ്ട് രാത്രി 
പുഴ പറയുന്നതൊക്കെ അക്ഷരംവിടാതെ കേൾക്കാം. 
പണ്ട് മഴ ഊക്കോടെ ചാടിവീണൊഴുകി-
യിരുന്ന തന്റെ കൂട്ടരെയും
അവരുടെ കൈവഴികളെയും 
ജീവനോടെ കുഴിച്ചുമൂടിയവരുടെ- ചരിത്രം 
എണ്ണിയെണ്ണി പറഞ്ഞവൾ
നെടുവീർപ്പിടും. 
അവരുയിർത്തെഴുന്നേറ്റൊഴുകട്ടെ
ഞാനീ മണ്ണിൽനിന്നെവിടേയ്ക്കുമില്ല.
പുഴയുടെ മണമാണോരോ അണുവിലും. 
ഇനിയും മഴ കലിതുള്ളി വരും 
ഒരു നാൾ ഞാനും നീന്തിനീന്തി 
അക്കരെയെത്താതെ 
അറിയപ്പെടാത്ത ഒരു ചരിത്രമായേക്കും.




2023, ഒക്‌ടോബർ 2, തിങ്കളാഴ്‌ച

അഴിച്ചും കെട്ടിയും 
പുരയൊരുക്കുന്ന 
കലിയിളകിയ മുകിൽപെണ്ണാളിന് 
നിറങ്ങളേഴെണ്ണമടുക്കിവെച്ചൊരു 
കരുത്തൻ മേൽക്കൂരയൊരുക്കുന്നാകാശം.

2023, സെപ്റ്റംബർ 30, ശനിയാഴ്‌ച



ഉയർന്നുപൊങ്ങിത്തെളിയുന്നൊ-
രോർമ്മ
അണഞ്ഞുപോം തിരി കെടുന്ന മാത്ര.
കാറ്റൊന്നു ചികഞ്ഞപാടുണർ-
ന്നെണീക്കും 
കരിഞ്ഞയിലതൻ ചടുമർമ്മരം പോൽ. 

(സ്വതന്ത്രപരിഭാഷ)

(memory is an autumn leaf that murmers
a while in the wind and then is heard no more.....Kahlil Gibran)

2023, സെപ്റ്റംബർ 29, വെള്ളിയാഴ്‌ച

തിരശ്ശീലയ്ക്ക് പുറകിൽ 
ഒരു നിഴലായ് കണ്ടു എന്നത് നേര് 
തൊട്ടില്ല, 
അതിരില്ലാ പാടത്തിനപ്പുറമെന്ന് 
കേൾക്കാതെപോയൊരു
കൊയ്ത്തുപാട്ടിന്റെ കിനാച്ചരട് 
കെട്ടിയെന്നു മാത്രം
ഒരു അലയായ് കേട്ടു എന്നത് നേര് 
കരകാണാക്കടലിനക്കരെയെന്ന് 
പറയാതെപോയൊരു 
കഥയുടെ രസച്ചരട് 
അഴിച്ചുവെച്ചു എന്നു മാത്രം 
നിലാവലക്കിയ പുതപ്പിനുള്ളിൽ
കിനാവായ് വന്നെങ്കിലെന്ന് 
പലവട്ടം മോഹിച്ചു എന്നതും നേര് 
വന്നില്ല,
കുളിച്ചുകയറി വരുന്നേരം 
ജനലിനിപ്പുറം മറഞ്ഞ്
പാദങ്ങൾ നോക്കിനിന്നുവെന്നു മാത്രം. 

പടിയിറക്കിവിട്ടതാണ്.........
ഞാൻ, സ്മാർത്തവിചാരം ചെയ്യപ്പെട്ട 
ഒരു വാക്ക്.



2023, സെപ്റ്റംബർ 23, ശനിയാഴ്‌ച

തനിച്ചു നിൽക്കുന്ന മടിച്ചി മാവുണ്ട് 
കുനിഞ്ഞുവന്നെന്റെ നെറുകയിൽതൊട്ട് 
വിറപൂണ്ടെന്നോട് പതിയെ ചൊല്ലുന്നു
പറന്നുവന്നൊരാ കിളികളൊത്തു നീ 
മുഴുത്ത മാമ്പഴം പകുത്തു തിന്നതിൻ 
കൊതി അടങ്ങിയിട്ടില്ലെനിക്കിന്നുമേ. 

2023, സെപ്റ്റംബർ 15, വെള്ളിയാഴ്‌ച

അന്നൊരു മൂവന്തി
മഴയും നനഞ്ഞൊരു പുഴ
പുരയിലേയ്ക്കു കയറിവന്നു
നടക്കാൻ പഠിക്കുന്നൊരു
കുഞ്ഞിനെപ്പോലെ. 
ഇറങ്ങിപ്പോയപ്പോഴുണ്ട്
കമഴ്ത്തിവെച്ചിരുന്ന മൺകലങ്ങളുടെ
വായ പിളർന്ന്
നിറയെ തിളങ്ങുന്ന പരൽമീനുകൾ. 
മഴ മാഞ്ഞുപോയി 
നോക്കുമ്പോൾ
മെഴുകിവെടിപ്പാക്കിയ നിലത്ത് 
നിറയെ സൂര്യന്റെ വിരലുകൾ 
കണേണ്ട കാഴ്ച !
ആരോടെങ്കിലും പറയാതെങ്ങനെ
പുഴയെ നോക്കി ചെന്നപ്പൊഴോ 
കണ്ണൊക്കെ കലങ്ങി
അവൾ പനിപിടിച്ച് കിടപ്പാണ്.
പറഞ്ഞിട്ടെന്തു കാര്യം 
മഴയത്ത് കുടയെടുക്കാതെ 
വന്നതെന്തേന്ന് ചോദിക്കാനും മറന്നു. 

2023, സെപ്റ്റംബർ 7, വ്യാഴാഴ്‌ച

തിണ്ണയിലൊറ്റക്കിരുന്ന് 
ഒരു പകൽക്കിനാവിന്റെ
മുടിയുടക്കറുക്കുന്നതിനിടെ 
മുങ്ങാങ്കുഴിക്ക് പോയൊരോർമ്മയെ
കുരുക്കഴിച്ചെടുക്കുന്നു   
അരിച്ചരിച്ചിറങ്ങുന്ന വെയില്.

ഇല്ലാത്ത പേനിനെ തപ്പിയെടുക്കാൻ
പരതിനടക്കുന്നതിനിടെ  
ആകാശത്തിന്റെയൊരു വാൽക്കഷണം മുറിച്ചെടുത്ത്
അതിൽ മഴവില്ലും പതിച്ചുവെച്ച് 
കരിപുരണ്ട വിരലുകൾ 
കൂട്ടിപിടിച്ചതിൽ ചുണ്ടമർത്തുന്നു തോരാതെ.

കടലു പോലെ നീലിച്ച കണ്ണിൽ
പുഴയൊഴുക്കിവിട്ട് മാഞ്ഞിട്ടും 
തോരാതെ നുരയുന്ന ഉന്മാദത്തിന്റെ 
തിര.

മൂക്കിൻ തുഞ്ചത്തു തട്ടിത്തെറിച്ച്  
തിളച്ചയെണ്ണയിലെ കടുകുമണി
തിളവരാതെ പിണങ്ങിക്കിടക്കുന്ന
തെറ്റായളന്നിട്ട കുത്തരി
പാതി ചിരകിക്കളഞ്ഞ തേങ്ങാമുറി
കറിക്കഷണങ്ങളിലേയ്ക്കെ-
ത്തിനോക്കുന്ന മുറിഞ്ഞ വിരല്....

തിടുക്കത്തിലൊരു വട്ടംകൂട്ടൽ.
എന്നിട്ടും 
ഉപ്പും മുളകും പുളിയും പാകമെന്നും
ഇന്നലത്തെക്കാളേറെ രുചിയാണെന്നും
ഉണ്ടു നിറയുന്ന വിശപ്പ്.

കടലിനുമതേ രുചി 
ഇന്നലെ കുറുക്കിയതു പോലെ.!
പുതച്ചുറങ്ങാൻ
ഒരുനൂൽ തണുപ്പെന്ന് 
വിയർത്ത് കേഴുന്നെൻ 
വിളർത്ത മൺപുര. 

പതിഞ്ഞ പാട്ടിന്റെ 
കരിഞ്ഞൊരീരടി 
മറിച്ചുനോക്കുന്നു 
മെലിഞ്ഞവൾ രാത്രി. 

തളർന്ന മുറ്റത്തെ 
ഇളിച്ചു കാട്ടുന്നു 
തലയ്ക്കൽ നിൽക്കുന്ന 
മദിച്ച ചന്തിരൻ. 

ഉണർന്ന കാറ്റിന്റെ
വിരൽ കൊരുത്തതാ 
പുതപ്പ് തുന്നുന്നു 
പടർന്ന തേന്മാവ്. 






2023, സെപ്റ്റംബർ 2, ശനിയാഴ്‌ച

തികച്ചും ശൂന്യമായ
ചില ഇടവേളകളുണ്ട്
വായിക്കാനാവാതെ
പാട്ടുകേൾക്കാനാവാതെ
നിസ്സംഗതയുടെ ഒറ്റപ്പെടലിന്റെ
ഒരു നേർചിത്രം പോലെ.

മയക്കത്തിന്റെ ചിറകുകൾ
വാരിയെടുത്തു കൊണ്ടുപോകാറുണ്ട്
ഓർമ്മകളെ മേയാൻ വിടുന്ന
തണൽവഴികളിലൂടെ.
പ്രത്യാശയുടെ കൂട്ടിലോ
നിരാശയുടെ മരുഭൂവിലോ
അവസാനിപ്പിക്കും 
വഴിതെറ്റിപ്പോകാത്ത ചിറകടക്കം.

നെഞ്ചോടുചേർത്തു പിടിച്ച
സ്ലേറ്റും പുസ്തകവുമായി
പാടവരമ്പിലൂടെ 
അമ്മയുടെ പിറകേ  നടന്നുനടന്ന്
ഞാൻ ഒന്നാം ക്ലാസ്സിലെ
മുൻബെഞ്ചിൽ ചെന്നിരിക്കുന്നു.
പാറുക്കുട്ടി ടീച്ചറിന്റെ കേട്ടെഴുത്ത് 
ഒരക്ഷരതെറ്റും വരുത്താതെ
ഒന്നാമതെത്തുന്നു.
അവിടുന്ന് വരാന്തയിലൂടെ
നാലാംക്ലാസ്സിലേയ്ക്ക്.
നിലത്ത് വട്ടത്തിൽ ചമ്രംപടിഞ്ഞിരുന്ന്
കൂട്ടുകാരുമൊത്ത് 
പൊതിച്ചോർ പങ്കിട്ടുകഴിക്കുന്ന ഉച്ച.
ചെറിയ കെട്ടിടത്തിൽനിന്ന്
അമ്മയുള്ള വലിയ കെട്ടിടത്തിലേയ്ക്ക്. 
കുട്ടികളില്ലാത്ത സീത ടീച്ചറിന്റെ വീട്ടിൽ
പലഹാരം കഴിച്ച് കഥയും കേട്ടിരിക്കുന്ന 
ചില രാത്രികൾ.

കലാലയത്തിലെ വിശാലമായ
ക്ലാസ്സ് മുറിയുടെ മുഴക്കത്തിൽ 
ഒരു കുഴലൂത്തുകാരന്റെ 
പിന്നാലെയെന്നപോലൊരു കവിത 
മുന്നിലിരിക്കുന്ന കുട്ടികൾക്ക് 
അഭിമുഖമായി 
എന്റെ വിരൽപിടിച്ചങ്ങനെ
'മനസ്വിനി'യായി ഒഴുകിപ്പരക്കുന്നു
നീണ്ട കരഘോഷം 
എത്തിനോക്കുന്ന അപരിചിതരായ കുട്ടികൾ.

ജന്തുശാസ്ത്രവും ജനിതകഘടകങ്ങളും
കൂട്ടുകൂടാനാളില്ലാതെ
കട്ടിയുള്ള പുതപ്പിനുള്ളിൽ
ഉറങ്ങിക്കിടക്കുന്ന
എന്റെ ചെറിയ വായനമുറിയുടെ
നിശ്ചലദൃശ്യങ്ങൾ. 

കത്തിക്കരിഞ്ഞ
കവിതകൾ,ഡയറിക്കുറിപ്പുകൾ,
ആസ്വാദനങ്ങൾ.........
ഒലിച്ചുപോകുന്ന ചാരക്കൂട്ടിന്  മുകളിലൂടെ
വിരൽതുമ്പുപിടിച്ച്  നടന്നുപോകുന്നു 
നിഷേധമെന്ന വാക്കെഴുതാനറിയാതെ
തോറ്റുപോയൊരു കവിത.

മയക്കത്തിൽ നിന്നുണരുമ്പോൾ
സമയസൂചികളിൽ
അടയാളപ്പെടുത്തി വെച്ചിരിക്കുന്നു 
എന്റെ ഒടിഞ്ഞുപോയ കാലുകൾ.


2023, ഓഗസ്റ്റ് 31, വ്യാഴാഴ്‌ച

ഒറ്റയായ്.....
കൂട്ടംതെറ്റിനിന്ന് 
താഴേയ്ക്കുറ്റുനോക്കുന്ന 
നിന്നോടിപ്പോൾ
അവർ ചോദിച്ചതെന്തെന്നറിയാൻ
എനിക്ക് നക്ഷത്രങ്ങളുടെ ഭാഷ പഠിക്കേണ്ടതില്ല.

ഇവിടെ നിശാഗന്ധി ചിരിക്കാൻ 
തുടങ്ങുന്നു.
ജരാനര ബാധിക്കാത്ത 
ആ നാട്ടുവഴികളിൽ
ഋതു ഇടയ്ക്കിടയ്ക്ക് കുപ്പായം മാറാറുണ്ടോ?
മഴയോട് പൊരുതിത്തോറ്റ നിറങ്ങളാണ്
മുറ്റം നിറയെ. 
കാറ്റിനുറങ്ങാൻ ചില്ലകൾ കൂടൊരുക്കുന്നുണ്ട് 
കിളികൾ പഠിപ്പിച്ച പാട്ടുകൾ 
മൂളിനോക്കുന്നുണ്ടിലകൾ
ദേ, ഇരുട്ട് വീണ്ടുമിരുളാൻ തുടങ്ങുന്നു.

നീയൊരു താമരത്തണ്ട് താഴേയ്ക്കിട്
മുത്തശ്ശി പ്ലാവിന്റെ കൊമ്പിലൊരൂഞ്ഞാൽ കെട്ടി
ആയത്തിലായത്തിലാടി 
ഞാൻ നിന്റെ വിരൽപിടിക്കട്ടെ.

2023, ഓഗസ്റ്റ് 26, ശനിയാഴ്‌ച

ഇന്നലെയും 
പാടവരമ്പത്ത് വന്നുനിന്ന്
നീയെന്റെ പേര് നീട്ടിവിളിച്ചിട്ടുണ്ടാവും
പതിവുപോലെ.
മറുവിളിക്കുമപ്പുറത്തൊരു 
ലോകത്താണ്
ഞാനെന്നറിയാതെ 
നീ 
അരിശം മൂത്തുമൂത്ത് 
ഊക്കോടെ 
മുറുക്കിത്തുപ്പിയിട്ടുണ്ടാവും.
ആ 
ഒരുമ്പെട്ടോൾ കിണറുകളിൽ 
വെള്ളം നിറയ്ക്കാനോ 
ആകാശത്ത് 
മഴവില്ലു വരയ്ക്കാനോ 
ചെടികളെ നിരയായ് നിർത്തി
പൂക്കൾ ചൂടിച്ച് രസിക്കാനോ 
അതോ 
കടല് തേകി തിരവറ്റിക്കാനോ 
പോയതാവാമെന്ന് പിറുപിറുത്ത് 
അമർത്തിച്ചവിട്ടി 
നീ
വരമ്പ് മുറിച്ച് 
അക്കരെയെത്തിയിട്ടുണ്ടാവും. 

നിന്റെ സൂര്യനിപ്പോൾ കുളിക്കാനിറങ്ങുന്ന നേരം.
ഇവിടെയവൻ മലമുകളിൽ 
വലംകാൽ കയറ്റിവെച്ച് 
ഒരേ നില്പാണ്, അനങ്ങാതെ.


2023, ഓഗസ്റ്റ് 16, ബുധനാഴ്‌ച

ചില രാത്രികളിൽ 
ഉറക്കത്തിനത്താഴമൊരുക്കിവെച്ച് 
നിലാവ് താഴേയ്ക്കിറങ്ങും. 
മുലകുടിച്ചുകൊണ്ടൊക്കത്തിരിക്കുന്ന 
കിനാക്കുഞ്ഞിനെ ചേലകൊണ്ട് 
മറച്ചുപിടിക്കും.
വിരിതൊടാത്ത ജനലിനരികത്ത് 
പതിവുപോലെ നിലയുറപ്പിക്കും. 
പള്ളനിറഞ്ഞ കുഞ്ഞ് 
നിലാവിനേക്കാൾ ചന്തത്തിൽ ചിരിക്കും.
ചുവരുകൾ തമ്മിൽ തമ്മിൽ 
അടക്കംപറയുന്നിടത്തൊട്ടുനേരം 
ചെവികൂർപ്പിച്ചങ്ങനെ നിൽക്കുമവൾ.
ഇന്നലെയുമവർ കേട്ടതാണത്രെ 
നേർത്തുനേർത്തലിഞ്ഞലിഞ്ഞില്ലാ-
തായൊരു തേങ്ങൽ,
മൂടപ്പെട്ട ഏതോ പുഴയുടേതുപോലെ. 

തുടികൊട്ടുന്ന നെഞ്ചോടുചേർന്ന് 
ആ വിരലിൽ മുറുകെപ്പിടിച്ച് 
കൈകാലിളക്കിക്കളിക്കുന്ന 
കുഞ്ഞിനെയും 
ചിരിപടരുന്ന ചുവരുകളെയും 
തെല്ലുനേരം നോക്കിനിന്നിട്ട് 
അവൾ പടവുകൾ കയറാൻ തുടങ്ങും.

അത്താഴമുണ്ടുനിറഞ്ഞവന് 
കൈകഴുകിത്തുടയ്ക്കാനവളുടെ 
ചേലത്തുമ്പ് നീട്ടിക്കൊടുക്കേണ്ടതുണ്ട്.


2023, ഓഗസ്റ്റ് 9, ബുധനാഴ്‌ച

മഴ തൊട്ടു തണുക്കാൻ 
ജനലരികു ചേർന്നുനിന്ന്
കൈ നീട്ടിപ്പിടിക്കുന്നണിയാത്ത
കറുത്ത കുപ്പിവളകൾ.

പേരില്ലാരാജ്യത്തെ 
രാജകുമാരീയെന്നുറക്കെ 
കൂകിവിളിച്ച് കടന്നുപോകുന്നു 
കുപ്പായമിടാത്തൊരു കാറ്റ്.
 
ഇതാ ഭൂമിയുടെ അറ്റമെന്ന് 
ഉറക്കത്തിനിടയിൽ കയറിവന്ന്
പതിയെ ചിരിച്ചുകാട്ടുന്നു 
കിനാവിൽ വരാത്തൊരാൾ. 

2023, ജൂലൈ 26, ബുധനാഴ്‌ച

എത്രയോവട്ടം 
അടിച്ചുവാരിത്തളിച്ചു. 
മാഞ്ഞുപോകുന്നില്ല, 
പറന്നുപോയൊരു പാട്ടിന്റെ 
നിഴൽ. 
ഓരോ മൺതരിയിലും 
ഇടമുറിയാതുയരുന്നുണ്ട് 
നനഞ്ഞ തൂവലിന്റെ പിടച്ചിൽ. 

2023, ജൂലൈ 14, വെള്ളിയാഴ്‌ച

നിലാവിനെന്തിത്ര
നിലാവെന്ന് 
ഇലമറവിലൊളിച്ചിരുന്ന്
കുശുമ്പു പറയുന്നിരുട്ട്.
അറിഞ്ഞു വിളമ്പണം 
നാളെയെന്ന് 
ആകാശത്തിനോടൊരു 
പയ്യാരം. 
വിളക്കുകത്തിയപോൽ 
പരന്ന വെളിച്ചത്തിൽ 
എങ്ങനെ മുങ്ങിനിവരാനെന്ന് 
ഇന്നലെ ഏതോ ഒരു കിളി 
മറന്നുവെച്ച പാട്ടിനോട് 
വിസ്തരിക്കുന്നവൾ, 
പുഴ കേൾക്കാനെന്നവിധം.
'ഇരുട്ടേ'ന്ന് വിളിച്ചോടിവരുന്ന
കാറ്റിന്റെ ചില്ലകൾ തട്ടി 
മുറിയാതെ ചിന്താതെ
ആ പേര് പൊതിഞ്ഞുപിടിക്കുന്നു 
നിലാവിന്റെ ചേലത്തുമ്പാൽ
വെളിച്ചപ്പെട്ട ഇരുട്ട്..!



2023, മേയ് 19, വെള്ളിയാഴ്‌ച

ജനലിനപ്പുറമൊരു 
വിശാലമായ മുറ്റമുണ്ട്
ഞാൻ 
നനച്ചുവളർത്തിയത് 
പൂക്കളുണ്ട് 
ശലഭങ്ങളുണ്ട് 
കിളികളുണ്ട് 
കൊഞ്ചിക്കാൻ കാറ്റുമുണ്ട് 
കയ്യെത്തുംദൂരത്ത് പെയ്യുന്നു 
നനുനനുത്ത മഴ 
തൊടാനാവുന്നില്ലെങ്കിലും 
അറിയാനാവുന്നുണ്ട് 
ഉള്ളം കുളിർക്കുന്ന തണുപ്പ് 
കാണാമറയത്തിരുന്ന് 
നീയെന്നെ തൊടുന്നതുപോലെ. 


2023, മേയ് 15, തിങ്കളാഴ്‌ച

കുളിരുപുതപ്പ് 
നന്നായ് മടക്കിവെച്ച് 
നടക്കാനിറങ്ങുന്നു 
രാത്രി.
ഇടവഴിനീളേ
തളർന്നുറങ്ങുന്നു
കൂട്ടമായും ഒറ്റതിരിഞ്ഞും
പല പ്രായത്തിലുള്ള 
നിഴലുകൾ.
ഒതുക്കുകല്ലുകളുടെ 
കയറ്റത്തിനൊടുവിൽ  
പഴയൊരു വീടിന്റെ പൂമുഖം. 
കത്തിച്ചുവെച്ചിരിക്കുന്ന 
റാന്തലിനു ചുറ്റും
തുള്ളിച്ചാടി ആത്മഹത്യചെയ്ത 
ഈയാംപാറ്റകളുടെ 
മരിച്ചിട്ടും ശവമാകാത്ത 
ശരീരങ്ങൾ.
തുറന്നുകിടക്കുന്ന വലിയ 
മരവാതിൽ.
താളംമുറിയാത്ത 
സമയസൂചികളുടെ 
ചുവര്.
വരച്ചുവെച്ചിരിക്കുന്ന 
ഛായാചിത്രങ്ങളിൽ
മരിച്ചുപോയവരുടെ മായാത്ത 
ചിരി.
ചാറ്റൽമഴയുടെ വിരിയിട്ട 
മേശമേൽ 
മൂടിയുള്ളൊരു മൺപാത്രം.
നിറച്ചുവെച്ചിട്ടുണ്ടതിൽ 
പാകമായ് പഴുത്ത വാക്കുകളുടെ 
മധുരം. 
ഉള്ളം നിറച്ചെടുത്ത്
ഒതുക്കുകളിറങ്ങുന്നവളുടെ  വിരലുകളുരുമ്മി 
കട്ടെടുത്തിട്ടില്ലെന്നു ചിരിച്ച്
പറന്നു മറയുന്നു കാറ്റ്.




2023, മേയ് 6, ശനിയാഴ്‌ച

ഉള്ളകത്ത് 
തോർന്നിട്ടില്ലിതുവരെ, 
കുടയെടുക്കാതെ
വിരുന്നുവന്ന് 
പുരനിറച്ചുപോയൊരു 
പെരുമഴക്കാലം.
മെഴുകിമിനുക്കിയ നിലത്ത്
കാറ്റുമ്മവെച്ചിടങ്ങളിലൂടെ 
തെളിഞ്ഞുവരും 
ഒരുനൂറ് സൂര്യന്മാർ. 
ഇരുളുമ്പൊഴും വെളിച്ചമാണുളളിൽ, 
കനലെരിയുന്നതിന്റെ. 

2023, മേയ് 1, തിങ്കളാഴ്‌ച

പലരോടും
പറഞ്ഞിരുന്നു 
പല പല നേരങ്ങളിൽ,
മരിക്കുമ്പൊ കരയരുതെന്ന്. 
കേട്ടും കണ്ടുമറിഞ്ഞ ചിരി 
ഓർത്തെടുത്ത് പടർത്തണമെന്ന്. 
പറഞ്ഞിരുന്നു 
നോക്കിനിൽക്കരുതെന്ന് 
ചോരവറ്റിയ 
ചുണ്ടുകളിലേക്കും 
നിറംമങ്ങിയ  
വിരൽനഖങ്ങളിലേക്കും.
കാണുന്നുണ്ട് 
അടുക്കളച്ചുവരിൽ 
രണ്ടു നേർത്ത ജലരേഖകൾ.
സാരിത്തലപ്പുകൊണ്ടത് 
തുടച്ചുകൊടുക്കുന്ന, 
എന്റെയതേ ജന്മനക്ഷത്രമുള്ള 
ഒരുവളെയും. 
പറഞ്ഞിരുന്നതാണ് 
ഊട്ടിനിറച്ച രുചിഭേദങ്ങളോട്.....
ഒരു ചിരിയിലൂടെനിക്ക് തിരിച്ചുപോകണം




2023, ഏപ്രിൽ 19, ബുധനാഴ്‌ച

വിയർത്ത് 
വീണ്ടും വിയർത്ത് 
കുളിക്കാനിറങ്ങുന്നു, 
വറണ്ട ഇടവഴിയിലൂടെ 
വറ്റിയ കടവിലേക്ക് 
പാട്ട് മറന്ന രാവ്.

വിരലുകൾ നീട്ടി 
ഗർഭത്തിൽനിന്നിനിയും 
പുറത്തേക്കുവരാത്ത 
തണുപ്പിന്റെ കുഞ്ഞുങ്ങളെയും 
കാത്തുകാത്ത് 
തളർന്നുകിടക്കുന്നു 
വഴിയോരത്ത് 
പാമ്പുകളെപ്പോലെ
കെട്ടുപിണഞ്ഞ  നിഴലുകൾ. 

രാവിനു തെളിയാൻ 
ഇത്തിരിപ്പോന്ന 
ജലത്തിന്റെ പള്ളയിലേക്ക് 
ചൂട്ടുകത്തിച്ചുപിടിക്കുന്നു 
ആകാശം 
ചിതറിവീഴുന്നു വെളിച്ചത്തിന്റെ 
പൊട്ടുകൾ. 

നാളെ നാളെയെന്ന് 
ചിറകടിച്ച് പറന്നുപോകുന്നു 
കിനാവിലൊരു രാക്കിളിക്കൂട്ടം. 



2023, ഏപ്രിൽ 9, ഞായറാഴ്‌ച

വരൂ'  
സമയമായ് 
വിളിക്കുന്നു മഹാരഥൻ 
ഒടിക്കുന്നു നാരായമുന 
മുറിക്കുന്നെൻ വിരൽത്തുമ്പും.
ആകാശത്തെ 
മുറ്റത്തേയ്ക്കഴിച്ചുകെട്ടി 
നക്ഷത്രക്കുഞ്ഞുങ്ങളെ 
മാമൂട്ടി, പാടിയുറക്കി 
ഞാനെന്റെ കണ്ണുകളെ മേയാൻ
വിടുന്നു. 
ഇരുട്ടിൻപറ്റങ്ങൾ 
ചവിട്ടിമെതിച്ചിട്ടയിടങ്ങളിൽ 
മുളച്ചുവന്നേക്കുമൊരുപക്ഷേ 
എന്നോ വേരറ്റുപോയൊരു മഴയിൽ-
കുതിർന്ന
വാക്കിന്റെ വിത്തുകൾ.
വെയിലുരുക്കുന്നു പൊന്നരഞ്ഞാണം
മണികൾ കെട്ടിയൊരുക്കുന്നു നേർമഴ 
എന്തുചേലെന്ന് മാമരക്കൊമ്പത്ത് 
ചാഞ്ഞുറങ്ങാൻ തുടങ്ങുന്നു കാറ്റ്.

2023, ഏപ്രിൽ 5, ബുധനാഴ്‌ച

ഉത്സവത്തിന് 
പുത്തനുടയാടയില്ലാഞ്ഞ്
അത്താഴമുണ്ണാതെ 
മുടിവാരിക്കെട്ടാതെ 
കരഞ്ഞ്
പെയ്യുന്നു
കരിങ്കുഴലി. 
കൊതിച്ചതാണവൾ 
നാലാള് കാൺകെ
നിറഞ്ഞ്
പെയ്യാൻ
വെട്ടിത്തിളങ്ങുന്ന
പുരം തിളക്കുന്ന  
കുളിര് ചൂഴുന്ന
നിലാവണിക്കുപ്പായം.

2023, ഏപ്രിൽ 1, ശനിയാഴ്‌ച

മുടിപ്പിന്നൽ 
മുന്നിലേയ്ക്കെടുത്തിട്ട് 
നേർത്തവിരലുകൾ
മീ....ട്ടി 
തിരുകിവെച്ചത്
മിനുക്കിവെയ്ക്കുന്നു 
രാവ്.
നിലാവുമ്മവെച്ചിടങ്ങൾ
തിണർത്തുവരുന്നതാണത്രേ 
വെള്ളനിറമുള്ള പൂമൊട്ടുകൾ.

2023, മാർച്ച് 29, ബുധനാഴ്‌ച

 
ചിരിക്കും കരയും 
കിനാവിലെന്നപോലെ. 
നെഞ്ചിനുമീതെ 
വിടർത്തിവെച്ചിരിക്കുന്ന 
വിരലുകളിൽ നീ താളമിടും,
ഒരു പിഞ്ചുകുഞ്ഞിനെ
ഉറക്കുന്നതുപോലെ.
പിടിവിടാനാവാത്തവിധം 
ഞാൻ നിന്റെ ചൂണ്ടുവിരൽ 
എന്റെ നാഴികമണിയുടെ 
ചാവിയെന്നപോലെ 
മുറുക്കിപ്പിടിക്കും. 

നീയിങ്ങനെ 
നോക്കിയിരിക്കുമെന്നു-
റപ്പുള്ളതുകൊണ്ടു മാത്രമാണ്
ഞാനെന്നെയിങ്ങനെയുറക്കുന്നത്. 

2023, മാർച്ച് 26, ഞായറാഴ്‌ച

കണ്ണുകൊണ്ട്  
ആകാശം തൊട്ട്
ഒഴുകുന്നത് പുഴയല്ലെന്ന് 
വരച്ചുവെക്കുന്നു ജലം,
അതിന്റെ 
മെലിഞ്ഞ വിരലുകളാൽ.
അവളെ
മടിയിൽക്കിടത്തി 
വരണ്ട ചുണ്ടിൽ 
കിനാവുചുരത്തുന്നു നിലാവ്,
രാവറിയാതെ..കാറ്ററിയാതെ. 


2023, മാർച്ച് 19, ഞായറാഴ്‌ച

നീ പാടിയ ചില്ലയിൽ സദാ 
വെയിലേറ്റു കരിഞ്ഞു ഞാനിതാ
മറുവാക്കു ചൊല്ലുവാൻ പ്രിയം
മുറിവേറ്റു തകർന്നു രാഗവും.

നിറയെ കുളിർപൂത്ത സന്ധ്യയിൽ
ഉണരും താരകമേട പൂകി നാം
തിരി കത്തിച്ചു തിരിച്ചു പോന്നിടം
ഉയിരിൽ അണയാതെ കാത്തിടാം. 

2023, മാർച്ച് 15, ബുധനാഴ്‌ച

പതിവുപോലെ 
വേലിനിറയെ പൂത്ത 
ചെമ്പരത്തിക്കാടുകൾ 
വകഞ്ഞുമാറ്റി അവളെത്തി. 
മുറ്റം കടന്ന് 
ഒച്ചയുണ്ടാക്കാതെ 
ജനലരികത്തേയ്ക്ക്.
മുട്ടിവിളിച്ച്
ആരുമില്ലെന്നുറപ്പാക്കി 
അഴികളിലൂടകത്ത്. 
ഞങ്ങളെഴുതാനിരുന്നു. 
പതിവുപോലെ.
മേലാകെ ഇരുട്ടെടുത്തണിഞ്ഞ 
അവൾ തൊട്ടെഴുതിയാൽ 
കൺമഷി എന്റെ കവിളാകെ 
പടരുമെന്ന്.
അവൾ തുടങ്ങി,
എന്റെ വിരലുകൾ കടമെടുത്ത്.

എന്തൊരു ചേലാണ് നിനക്കെന്ന് 
ഒരു പകലോ 
എന്റെ ചുവരിലെ കണ്ണാടിയോ 
പറഞ്ഞിട്ടില്ലിതേവരെ.

2023, മാർച്ച് 13, തിങ്കളാഴ്‌ച

പുരപെയ്തൊലിച്ചതാ-
ണകത്തെ മൺകലം 
തുളുമ്പി മറിയുന്ന 
തെറിച്ചവൻമഴ.
കോർത്തെടുത്തൊരു 
പഴുത്തിലക്കൂട്ട-
മെടുത്തടയ്ക്കണമത് 
വെയിൽച്ചുണ്ടെടുക്കാതെ.


2023, മാർച്ച് 5, ഞായറാഴ്‌ച

വിണ്ടുകീറിയ 
മണ്ണടരുകൾ 
പെറുക്കിയെടുത്ത് 
അടുപ്പുകൂട്ടുന്നു വേനൽ
കനലൂതുന്നു കാറ്റ്
വെന്ത മൺചട്ടിയിൽ 
തിളച്ചു കുറുകുന്നു
ജനാലക്കപ്പുറം
കണ്ണെത്തുംദൂരത്ത്
ഞാനുണർത്തിവിട്ട തിരകൾ 
കെട്ടിയിട്ട വള്ളം 
ചാരിവെച്ച തുഴ 
അതിൽ 
ഞാനഴിച്ചുവെച്ച പാട്ട്
രാവറിയാതെ 
നിലാവുറിയിലുറുമ്പെടുക്കാതെ 
ഞാനടച്ചുവെച്ച കിനാവുകൾ.

2023, ഫെബ്രുവരി 28, ചൊവ്വാഴ്ച

പണ്ടു പണ്ട്
വളരേ പണ്ടൊരിക്കൽ
പുൽപ്പായ നീട്ടിവിരിച്ചിട്ടിരുന്ന് 
(ഞാൻ)
നേരിയ വെട്ടം തൊട്ട്
പേന തുറന്നുപിടിച്ച് 
കടല് നിറച്ച് 
തിരിച്ചും മറിച്ചും
ആകാശമെന്നെഴുതാനെടുത്ത- 
നേരം.
കാറ്റിന് കലിയിളകി.
മണല് പറന്നുകളിച്ചു.
കൂട്ടംതെറ്റി നക്ഷത്രങ്ങൾ.
കാൽവഴുതിവീഴാതെ
അവർ
മേഘച്ചീളുകൾ കടന്ന്
ചാടിവന്നൊളിച്ചത് 
മീനുകളുടെ കണ്ണിൽ.
തിരക്കിട്ടോടിവന്ന പകൽ  
അവരെ കണ്ടെടുത്ത്  
ഒക്കത്തിരുത്തി 
കൊണ്ടുപോയതിൽപ്പിന്നെ
മീനുകളൊന്നും കണ്ണടച്ചുറങ്ങീട്ടില്ല.!
ഞാനുമതേ............

2023, ഫെബ്രുവരി 19, ഞായറാഴ്‌ച

മുഷിഞ്ഞ രാവിന്റെ കറുത്ത കമ്പളം 
നിലാവലക്കല്ലിലലക്കി വെച്ചിട്ട് 
നനുത്ത പൂഞ്ചേലയഴകിനാൽ ചുറ്റി
വെളിച്ചം തൊട്ടങ്ങ് മഷിയെഴുതണം.


2023, ഫെബ്രുവരി 17, വെള്ളിയാഴ്‌ച

മിഴി നട്ട് കരിഞ്ഞൊരു പെണ്ണിന് 
മഴയെന്ന് വരച്ച് കിളിർക്കാൻ 
മലമേട്ടിലിരുന്നൊരു കനവ്
നിറക്കുപ്പി മറിക്കണ്...കണ്ടാ.!!

2023, ഫെബ്രുവരി 16, വ്യാഴാഴ്‌ച

വിളിക്കുമ്പൊ 
ഓടിവന്ന് മുന്നിൽ നിക്കും.
അവളുടെ വിരൽ 
പതിയുമ്പൊ 
തലമുടിയിഴകൾ, 
കാറ്റിനെയഴിച്ചുവിട്ട് 
ഒതുങ്ങിക്കിടക്കും.
കണ്ണുകൾ, 
കണ്ടിട്ടില്ലാത്ത 
ഒരു സ്വപ്നത്തിലേക്ക് 
ആ വിരലുകൾക്കൊപ്പം 
പതിയെ നീന്താൻ 
തുടങ്ങും.
ചുണ്ടുകൾ, 
ഒരു പൂവ് 
അത്രയുമത്രയും 
മനോഹാരിതയോടെ 
ആ വിരൽത്തുമ്പിൽ  
വിടരുന്നതുപോലെയും.
 
മരിച്ചവളുടെ 
വിരലുകൾക്കെന്തൊരു തണുപ്പാണ്.

2023, ഫെബ്രുവരി 4, ശനിയാഴ്‌ച

ഒര് 
കിനാവെടുത്ത് 
രാത്രിയെ 
തുഴഞ്ഞു തുഴഞ്ഞ് 
മറുകരയെത്തിച്ച്,
കടവിലൊറ്റക്കിരിക്കുന്ന
പകലിന്റെ 
കുപ്പായമഴിച്ചുമാറ്റി 
ചൂടുകായാനിരുത്തി,
വെയിലിന്റെ വിയർപ്പാറ്റി 
കഞ്ഞി പകർന്ന്,
സിന്ധൂരച്ചെപ്പിൽ-
നിന്നൊരു നുള്ളെടുത്ത്
ആകെ ചുവന്ന്,
വീണ്ടുമൊരു കിനാപ്പെയ്ത്തിനെ 
കിനാവുകണ്ട്......................



2023, ഫെബ്രുവരി 2, വ്യാഴാഴ്‌ച

മുറ്റത്തു നിക്കുന്ന-
മാവിന്റെ കൊമ്പില് 
പൊതിഞ്ഞുവെച്ചിരുന്ന- 
കാറ്റിനെ 
ആരോ 
അഴിച്ചെടുത്തിരിക്കുന്നു.
കൂടെയുണ്ടായിരുന്ന 
മണങ്ങൾ 
വഴി മറന്നിട്ടാവും 
പൂക്കളുടെ നെറുകയിൽ 
പറ്റിപ്പിടിച്ചിരിപ്പുണ്ട്.
അവളറിഞ്ഞിട്ടുണ്ടാവില്ല.
കറുത്ത കുപ്പായങ്ങളും 
തുന്നിക്കൂട്ടിയെടുത്ത് 
പോയിട്ടുണ്ടവൾ,
മേഘങ്ങളെയണിയിച്ച് 
അവരെ കൂടുതുറന്നുവിടാൻ.
അവൾ.......
പണ്ടേക്കു പണ്ടേ
മഴതീണ്ടി മരണപ്പെട്ടതാത്രെ.


2023, ജനുവരി 31, ചൊവ്വാഴ്ച

നിലാവിന്
ഇത്രയും ഭംഗിയായി 
ചിരി വരച്ചതാരായിരിക്കും 
അവളല്ല 
അവൾ.......
രാത്രിക്ക് കണ്ണെഴുതുന്നവൾ,
പണ്ടേക്കു പണ്ടേ 
വെയില് തീണ്ടി തീപ്പെട്ടവൾ.


2023, ജനുവരി 25, ബുധനാഴ്‌ച

നിലത്തുകിടന്ന്
അവളുറങ്ങുന്നു,
ഉയർന്നുതാഴുന്ന ഒച്ചകൾക്ക്
നടുവിൽ 
ഒരു ശ്വാസംകൊണ്ടുപോലും
ഉറക്കത്തെയുണർത്താതെ.

ഒച്ചവെക്കുന്നേരം 
തെല്ലിട അടുക്കളയെ 
ഒക്കത്തുനിന്നടർത്തിവെച്ച് 
ജനലഴികളിൽ ചേർന്നുനിന്ന് 
അത്രയും പ്രണയാർദ്രമായ് 
അവളെന്തോ......
വെയിലറിയാതെ 
വിയർപ്പുമണികളൊന്നൊന്നായ് 
പെറുക്കിയെടുക്കുമ്പൊ
ഒരു പൂവടരുന്ന ഒച്ചയിൽ 
അവളെന്തോ.....
കാണാതിരുന്നാൽ 
ഇലയനക്കങ്ങളിൽ കണ്ണുംനട്ട് 
ആരോടെന്നില്ലാതെ
അവളെന്തോ.....
പൂക്കളെയുറക്കുന്നേരം 
ചേലയൊന്നു പിടിച്ചുവലിച്ചാൽ 
ചുണ്ടത്ത് വിരൽവെച്ച് 
അവളെന്തോ.....
രാവുറങ്ങുന്നേരത്ത് 
ജനാലകളടയ്ക്കുമ്പൊ 
ആരും കേൾക്കാതെന്നോട് 
അവളെന്തോ.....

അത്രമേലത്രമേൽ വാചാലമായിരുന്നു 
മൗനംകൊണ്ടെഴുതിയിരുന്ന
ആ കവിതകൾ.

2023, ജനുവരി 15, ഞായറാഴ്‌ച

നിഴലിനെ പിടിച്ച് 
കുറ്റിയിൽ കെട്ടിയിട്ട് 
പയ്യിനേം പിടിച്ചോണ്ട്,
പയ്യോ കാറ്റോ ചവിട്ടിമെതിച്ചതെന്നറിയാത്ത-
പുൽക്കൊടികളുടെ 
ഞരക്കത്തിനു മീതേ നടക്കെ, 
ആത്മഹത്യ ചെയ്തൊരു മഴത്തുള്ളി 
മരച്ചില്ലയിൽനിന്ന് 
ഉച്ചിയിൽത്തന്നെ വീണു ചിതറി.
ദൂരെനിന്നോടിവന്നൊരു- 
വെളിച്ചത്തിന്റെ പൊട്ട് 
സ്ഥാനംതെറ്റാതെ നെറ്റിയിൽവന്നിരിപ്പായി.
നാളെ നാളെയെന്നെന്തോ 
മന്ത്രിക്കുന്നതുപോലെ.
കയറില്ലാത്ത കൈവെള്ളയിൽ
മായാതെ നീലിച്ച തഴമ്പ്.
വീടണഞ്ഞിട്ടുണ്ടാവുമിപ്പൊ പയ്യ്. 
മുറ്റം മഷിയെഴുതാൻ
തുടങ്ങിയിരിക്കുന്നു.
കത്തിച്ചുവെച്ച വിളക്ക്
വെളിച്ചമഴിച്ചുടുത്ത് പുഴയിലിറങ്ങി 
കുളിച്ച് തുടിച്ച് രസിപ്പാണ്.
രാവ് കനക്കുംമുമ്പേ 
ഞാനൊന്നു വേഗം മുങ്ങിനിവരട്ടെ.
കരിയിലയിൽ
മഞ്ഞുതുളളികൾ 
താളമിടുന്നതിന്റെ ഒച്ച.
ചെവിയോർക്കെ കേൾക്കാം 
പച്ചയായൊരോർമ്മയിൽ  
മണ്ണ് തളിരിടുന്നതിന്റെ രാഗം.

2023, ജനുവരി 7, ശനിയാഴ്‌ച

നിന്റെ വിരലുകൾ 
എന്റെ പിൻകഴുത്തിൽ 
നേർരേഖകൾ വരയ്ക്കുമ്പോൾ 
എന്റെ വിരലുകൾ 
വരയ്ക്കുന്ന നേർരേഖകൾ 
പാമ്പുകളെപ്പോലെ മുറ്റത്ത് 
കെട്ടുപിണഞ്ഞ് ഇഴയാൻ തുടങ്ങും.
ചാഞ്ഞുകിടക്കുന്ന കൊമ്പിലേക്ക് 
പേടിച്ചരണ്ട കലപിലകൾ 
ചാടിക്കയറും.
പച്ചയിലകളിലേക്ക് 
നിറങ്ങൾ മുഖംമറയ്ക്കും.
പാട്ടൊഴിഞ്ഞ കിളിമരം 
പറക്കാനാവില്ലല്ലോന്ന് നിശ്വസിക്കും.
നീട്ടിപ്പിടിച്ചുവെച്ച തല,
തൊഴുത്ത് 
പൂർവ്വസ്ഥിതിയിലേക്കു മടക്കും.
കൊത്തിരസിച്ച്,
കൂവാൻ മറന്ന കൂട് 
തലകൾ പുറത്തേക്കിട്ട് രഹസ്യം
ചികയും.
വെളുത്ത മൂക്കുത്തി കുടഞ്ഞെറിഞ്ഞ്
മുക്കുറ്റിച്ചെടി തലതാഴ്ത്തിനിൽക്കും.

മറച്ചുപിടിക്കാൻ
ഒരു സാരിത്തലപ്പു മതിയെന്നിരിക്കെ
ഞാനെന്താണിങ്ങനെ.....?

നിനക്ക് വഴിയൊരുക്കാൻ
കിണറ്റിൻകരെ നിൽക്കുന്ന വരിക്ക- 
പ്ലാവിന്റെ   ഒരു ചില്ല മുറിച്ചുമാറ്റിയിട്ടുണ്ട്.

(പെരും നുണയാണെ,
ഒറ്റയ്ക്കൊന്ന് മുറ്റത്തേയ്ക്കിറങ്ങി
നടക്കാൻ കൊതിയായിട്ട് വയ്യ.)

2022, ഡിസംബർ 8, വ്യാഴാഴ്‌ച

നിന്റെ കൈക്കുള്ളിൽ, 
ആ ചൂടിൽ,
നീ ചെറുതായെന്നെ 
മുകളിലേയ്ക്കുയർത്തുമ്പോൾ 
ആകാശമെനിക്കായ് 
താഴ്ന്നിറങ്ങും.
ചിറകില്ലാന്നോർക്കാതെ 
മേഘങ്ങൾക്കിടയിലൂടെ 
ഞാനപ്പൊ പറക്കാനും.
പൊടുന്നനെ,
പൊടുന്നനെ അടർന്ന് 
നിന്റെ കൈക്കുള്ളിലേക്ക്.
അരിമണികൾ 
കൊത്തിത്തിന്നുന്നതിനിടയിൽ,
നീ ഏതുവിരൽകൊണ്ടാണ് 
ആ സൂചി മറച്ചുപിടിച്ചിരിക്കുന്നതെന്ന് 
പാളിനോക്കും. 
ഓർക്കാപ്പുറത്തൊരു ദിവസം
ഉയരെ,
മേഘങ്ങൾ വകഞ്ഞ്
ഉയരേയ്ക്ക്.......

എനിക്ക് ചിറകു തുന്നാൻ
അവനെന്തിനാണൊരു സൂചി !
താഴെ,
ആ കൈ ഒരു ചെരാതു പോലെ..!

ഉമ്മറത്ത്
കാത്തുനിൽക്കുന്നു,
പാട്ടും മൂളി 
തലമുടി പിഴിഞ്ഞൊതുക്കി 
മഴയിൽ കുളിച്ച രാത്രി.
മലമുകളിലിരുന്നാരോ
ചൂട്ടുകറ്റ വീശുന്നതുപോലെ.

ഇരുട്ടരിച്ച് 
ബാക്കിവെച്ചൊരു താളിൽ 
നക്ഷത്രംപോലെ തിളങ്ങുന്നു 
കല്ലുപതിച്ച 
കുണുക്കിട്ടൊരു വാക്ക്.
പ്രിയമുള്ളൊരു രാത്രി,
അവളുടെ
നേർത്ത വിരലുകൾകൊണ്ട് 
ആകാശത്തെ 
മുറ്റത്തേയ്ക്കഴിച്ചുകെട്ടും.
നിലാവെന്റെ കവിളുകളിൽ
മാറിമാറി ഉമ്മവെക്കും.
ഞാനവിടെ മേഞ്ഞുനടക്കും.
അങ്ങിങ്ങായി ഒറ്റയ്ക്കും കൂട്ടമായും 
മൊട്ടിട്ടുനിൽക്കുന്ന നക്ഷത്രങ്ങളെ 
പറിച്ചെടുത്ത് 
വാക്കടർന്നുപോയ വരികളിൽ 
കോർത്തുവെക്കും.
രാത്രിയത് വാടാതിരിക്കാൻ 
ഒരു കുമ്പിൾ മഞ്ഞും കുടഞ്ഞ് 
ഒരു വല്ലം കിനാവും തന്ന് 
ആകാശത്തയുമഴിച്ചെടുത്ത-
വൾ തിരിച്ചുപോകും.


2022, നവംബർ 19, ശനിയാഴ്‌ച

ഒരു പുഴ വരയ്ക്കാൻ 

പൊതിഞ്ഞു 
സൂക്ഷിച്ചുവെച്ച 
കുപ്പിവളക്കഷ്ണങ്ങളിൽ 
ഒരെണ്ണം, 
പൊടിഞ്ഞ ചോരയുടെ 
ഒരു തുള്ളി, 
ഉറങ്ങാത്ത രാത്രിയുടെ 
ഒതുക്കിപ്പിടിച്ച ജാലകവിരി.

മതിയവൾക്ക് തുടി(ടു)ക്കാൻ.
ആ'
മഴവില്ലിന്റെ 
മുനയൊടിച്ചത് 
നീയാണല്ലേയെന്ന് 
കാറ്റിനോട് കലമ്പി  
ഇറമ്പിലൂടെ 
ചുവന്ന് പെയ്യുന്നു മഴ.!

2022, ജൂൺ 8, ബുധനാഴ്‌ച

ചായക്കപ്പിലെ
ചൂടിലേക്കിടുന്ന
കൂട്ടിൽനിന്ന് 
പറന്നുയരുന്ന
ആവിയിൽ  
രക്താർബുദത്തിന്റെ മണം.

(അടുക്കളയിൽനിന്നും 
എത്രവേഗത്തിലാണ്....!!!)

2022, ജൂൺ 1, ബുധനാഴ്‌ച

കാറ്റു തല്ലി,
തകർന്ന ജനാലയിൽ
നോവുണങ്ങാൻ 
വിരിച്ചിട്ട വിരലുകൾ.
ഹാ.. 
ചാഞ്ഞുറങ്ങുവാ-
നെത്തുന്നഴികളിൽ,
തൂങ്ങിയാടും
കിനാക്കൂടു വിട്ടിട്ട് 
ചോരവറ്റി, 
മരവിച്ച രാവിന്റെ 
നീരുവറ്റാത്ത 
നനുത്ത ചിറകുകൾ.










2022, മേയ് 25, ബുധനാഴ്‌ച

അടുക്കള-
യ്ക്കെന്തിന് 
അരഞ്ഞാണം?
അകത്തളത്തിലെ
തൂണിൽ 
ആകാശത്തേക്ക് 
കണ്ണെറിഞ്ഞ്,
വാലുമുറിച്ചിട്ടൊരു 
പല്ലി.

തിള
തിള തിള തിള-
യെന്നൊരു
വീർപ്പിനാൽ
അകംനിറഞ്ഞ് 
പുഴവരച്ച്
കവിത 
കവിത കവിത കവിത-
യെന്ന്,
വാവട്ടംകൊണ്ടൊരു
മൺകലം.

2022, ഏപ്രിൽ 30, ശനിയാഴ്‌ച

'കളയാം,
നുള്ളിയെടുത്ത്'
നന്നായ് നടക്കുമെന്ന് 
ഇന്നലെയും 
മാറി മാറി മുരണ്ടിരുന്നു,
നേരവും ദൂരവും.

ഹാ ! 
എത്ര
ചടുലമാണെന്റെ വേഗം,
ഈ മുടന്തിന്റെ വഴികളിൽ..!

2022, ഏപ്രിൽ 27, ബുധനാഴ്‌ച

പെരും-
നുണയായ 
വാക്കേ,
കനലേ....
ഒരിക്കലിണയായി-
രുന്നൊരോർമ്മയിൽ 
നിനക്കു മാപ്പ്.

മുറിച്ചുമാറ്റുന്നു,
ഞാനെന്റെ
നേരായ്,
ഉയിരായിരുന്ന വിരൽ.

2022, ഏപ്രിൽ 13, ബുധനാഴ്‌ച



കനത്ത  
ജാലകവിരി
നനുത്ത 
വിരലുകളാലെ
വകഞ്ഞുമാറ്റുന്നു
നീ
പതിവുപോലെ,
എത്ര അനായാസമായ്.

കറുത്ത  
കാറ്റിന്റെ 
മറനീക്കിവെച്ച് 
നനഞ്ഞ 
വാക്കുകളാലെ 
അറയൊരുക്കുന്നു
ചുണ്ടിനും കാതിനും  
നമ്മൾ
പതിവുപോലെ,
എത്ര അനായാസമായ്.

നിലാവേ.......




2022, ഏപ്രിൽ 6, ബുധനാഴ്‌ച

അനിവാര്യതയെന്ന്
ഒരാൾ പോലും
പരോക്ഷമായെങ്കിലും
പറയാത്ത,
ജീവിതമെന്ന് പേർവിളിക്കുന്ന
ഒന്നിനെ,
തിരക്കൊഴിഞ്ഞ കവലയിൽ
കണ്ടുമുട്ടുന്നു.

ഒരു ചായയാവാമെന്ന്
ഒരുമിച്ചൊരു വാക്ക്.

കപ്പുകൾക്കിടയിൽ
പറന്നിറങ്ങിവന്നിരിക്കുന്ന
ഈച്ചയെ
ഒരു ശത്രുരാജ്യത്തെപ്പോലെ
ഭയപ്പെട്ട്
നടുവിരൽകൊണ്ടൊരുമിച്ച്   
ഞൊട്ടിയോടിക്കുന്നു.

മേശപ്പുറത്ത്
നിവർത്തിവെച്ചിരിക്കുന്ന
അനിവാര്യത'യിൽ
കൊതിപ്പിക്കുന്നതെന്തോ
തിരയുന്നതുപോലെ
ഞാനിമവെട്ടാതെയങ്ങനെ
നോക്കിയിരിക്കുന്നു.

അഴിഞ്ഞുവീഴുന്ന
ഇന്നലെയുടുത്തിരുന്ന  
മേൽവസ്ത്രങ്ങൾ,
വിരലറ്റത്ത് പറ്റിപ്പിടിച്ചിരിക്കുന്ന
പകുതിയുച്ചരിച്ചതിന്റെ
ജീർണ്ണിച്ച അവശിഷ്ടങ്ങൾ.

ചില്ലുജാലകത്തിനപ്പുറം
ഇലകളൊഴിഞ്ഞ ചില്ലയിൽനിന്ന്
ഒരു തൂവൽപോലുമില്ലെന്ന
കൊഴിഞ്ഞുവീഴുന്ന നോട്ടം.

വരാനിരിക്കുന്ന 
പെയ്ത്തുകളെക്കുറിച്ച്
വാചാലരായിരുന്ന്
നിവർത്തിയിട്ടതിനെ
വാരിയെടുത്ത്
ഒരു കുഞ്ഞിനെയെന്നവണ്ണം
അടക്കിപ്പിടിച്ച്,
ഒരു വിളിപ്പാടകലെയുണ്ടെന്ന്
അലിഖിതമായൊരു
പ്രതിജ്ഞയിൽ
ഞങ്ങളങ്ങോട്ടുമിങ്ങോട്ടും
കൈകൊടുത്തു പിരിയുന്നു.
(ദി(ദ)ശാസന്ധി)

2022, ഏപ്രിൽ 4, തിങ്കളാഴ്‌ച

അടുക്കളയിലെ
പഴയ റേഡിയോയിൽനിന്ന്
അതിനേക്കാൾ പഴയൊരു പാട്ട് 
ചില്ലുപാത്രങ്ങളിലൊന്നിൽ 
നിറച്ചുവെച്ചിരുന്ന   
ചുവപ്പെടുത്ത് 
തിളയിലേക്ക് തട്ടിത്തൂവി 
മുങ്ങി നിവരുന്നു.
പാകമായ പാട്ടു രുചിച്ചെടുത്ത് 
ജനാലപ്പടിയിൽനിന്ന് കാറ്റ്
ചിറകുവിടർത്തി 
മരച്ചില്ലയിലിരിക്കുന്ന കിളികളുടെ
ചുണ്ടിലേക്ക് പകർന്ന്
കിഴക്കുനോക്കി പറന്നുപോകുന്നു.




2022, മാർച്ച് 31, വ്യാഴാഴ്‌ച


ഭാരമഴിച്ച് വാ
പറക്കാ'മെന്നൊരു 
വാക്ക്, 
നിന്റെയാകാശമെന്നും.

കിനാക്കൾ 
ഇരുട്ടിനോടൊത്തിണ-
ചേർന്നു രമിക്കുന്ന
മായാപ്രപഞ്ചമാകാമെന്ന്.

വെളുത്തും 
ചുവന്നും കറുത്തും 
ഉടലുയിരഴിഞ്ഞുഴിഞ്ഞ്, 
ഒടുവിൽ ഞാനൊറ്റയായ് 
ഉടൽകുഴഞ്ഞുയിർകുഴഞ്ഞ്.

മേഘങ്ങളെപ്പോൽ 
എഴുതിയും മായ്ച്ചും 
വീണ്ടുമെഴുതിയും
ഭൂമിയോളം ചെറുതായവനേ,
ദൈവമായതുകൊണ്ടുമാത്രം
നിനക്കു മാപ്പ്.

2022, മാർച്ച് 25, വെള്ളിയാഴ്‌ച

വീണ്ടെടുക്കാനാവാത്ത
ഒരുവളെയും ചുമലിലേറ്റി
ദിക്കറിയാത്ത യാത്ര.
ദാഹമോ വിശപ്പോ അറിയാതെ.
ആ ഉള്ളിൽ തുടിക്കുന്ന
പവിത്രമായ രഹസ്യത്തെ 
ഒന്നിറക്കിവെക്കാൻ
ഒരു ചുമടുതാങ്ങിയുടെ നിഴൽ 
ഏതു ദേശത്താവും 
തിരുശേഷിപ്പായുണ്ടാവുക.
കാലുകൾ കുഴയുന്നു.
കേൾക്കുന്നുണ്ട്.
പാട്ടുപേക്ഷിച്ച്
പറന്നുപോകുന്ന കിളികൾ
ചിറകുതിർത്തിടുന്നതിന്റെയൊച്ച.
.

2022, മാർച്ച് 20, ഞായറാഴ്‌ച

 
മുട്ടായി-
ക്കടലാസിനുള്ളിൽ 
വിയർത്തൊലിച്ചിരുന്ന്
നാരങ്ങാനിറത്തിൽ 
സൂര്യനെ വരയ്ക്കുന്നു 
ഭൂമിവലിപ്പമുള്ളൊരോർമ്മ.!

2022, മാർച്ച് 17, വ്യാഴാഴ്‌ച

വേഗമാവട്ടെ'യെ-
ന്നൊരാജ്ഞയുടെ
പിറകേ നടന്നെത്താൻ
നേരമൊട്ടും വേണ്ടിവന്നില്ല.
പലവട്ടം കൊതിച്ചിട്ടും
പറയാതെപോയ വാക്കിനെ
മൂടിവെച്ചിരുന്ന ചെപ്പ്,
കിനാവുകൾക്ക്
ഈറ്റില്ലമൊരുക്കാൻ
ഭദ്രമായ് മടക്കിയെടുത്ത
കറുകറുത്ത ആകാശം.
മതി,
മറ്റൊന്നുമെടുക്കേണ്ടതില്ല,
മഴവില്ലുകൊണ്ടെനിക്കൊരു 
പുരമേഞ്ഞൊരുക്കാൻ.

2022, മാർച്ച് 16, ബുധനാഴ്‌ച

ഛായാമുഖി

കാട്ടിലൊരുവൾ
കാടായ് കരഞ്ഞന്നാണ് 
കണ്ണീരിലെന്റെയുടൽ
രണ്ടായ് പിളർന്നത്.

മുറിവിന്നാഴത്തിൽ 
ഞാനെന്നെയുടച്ചത്.
ഒരു മായക്കാഴ്ചയായ്,
കഥാതന്തുവായൊടുങ്ങിയത്.

അന്നൊരു
വിലാപപർവ്വമായയെന്നെ 
പൊതിഞ്ഞെടുത്തത്
രാജരക്തമിരമ്പുന്ന 
നിന്റെ ബലിഷ്ഠമായ കൈകൾ.
   
കൊട്ടാരക്കെട്ടിനുള്ളിൽ
എന്നിൽ തെളിയാതിരുന്ന  
നിന്റെ 
ഛായാചിത്രത്തെയോർത്ത് 
നീ
ഒരലർച്ചയായൊടുങ്ങവെ,
ഞാൻ കാണുന്നുണ്ട്,
അങ്ങകലെ
പ്രണയംകൊണ്ട് 
മുറിഞ്ഞുപോയൊരു   
കാട്ടുപെണ്ണിന്റെ,
നിന്റെ അതിശക്തനായ-
മകന്റെ
അമ്മയായവളുടെ ചുണ്ടിൽ 
മിന്നിമറയുന്ന 
അതിഗൂഢമായൊരു ചിരി.

ഏതു കടലിനാണ്
അവളുടെ കണ്ണീർപ്പുഴയെ
ഒതുക്കിപ്പിടിക്കാനാവുകയെന്ന്
ചിന്തിച്ച്,
പേർത്തും പേർത്തും
ചിന്തിച്ച് 
കണ്ണൊന്നു ചിമ്മിയടയ്ക്കെ,
നിന്നോടെങ്ങനെ
പറയാതിരിക്കാനാവും.

ഹേ...
വൃകോദരാ,
നീ തച്ചുടയ്ക്കും മുമ്പേ
രണ്ടായ്  നുറുങ്ങിയവളാണ്
ഞാനെന്ന മായ/നേര്..!

2022, മാർച്ച് 6, ഞായറാഴ്‌ച

വെടിയുണ്ടകൾ
ഇരുവശത്തുനിന്നു-
മെന്റെ ചെവികൾക്കുനേരേ
പാഞ്ഞടുക്കുന്നതിന്റെ-
യൊച്ചയിൽ
ഞെട്ടിവിറയ്ക്കുന്നു
വിരലുകൾക്കിടയിലിരുന്ന് 
പത്രത്തിന്റെ ഒന്നാംപേജ്.
ഉറക്കെ കരഞ്ഞ്
തളർന്ന് 
ഒന്നുമറിയാതുറങ്ങുന്ന
പിഞ്ചുകുഞ്ഞുങ്ങളെ 
മാറോടടക്കിയ അമ്മമാരിലേക്ക് 
ചീറിത്തെറിക്കുന്ന 
ചോരയിൽ
നനഞ്ഞുകുതിരുന്നു,
വെടിപ്പായ് തുന്നിയെടുത്ത
നഗരത്തിന്റെ കുപ്പായം.
താങ്ങാനാവാത്ത 
കെടുതികളുടെ ചൂടിൽ
വെന്തുരുകുകയാണ് 
ഉള്ളറകൾ.
പടക്കോപ്പിൽനിന്ന്,
ചൂഴ്ന്നെടുത്ത
എന്റെ കണ്ണുകൾ
രണ്ടു തീഗോളങ്ങളായ്
താഴേക്ക്.
പൊട്ടിയ കപ്പിലെ 
ചായയുടെ കറപടരുന്ന  
കരിഞ്ഞ പേജുകളിൽനിന്ന് 
എന്റെ മുറിഞ്ഞുതൂങ്ങിയ 
കാലുകൾ
എന്റെ രാജ്യാതിർത്തി കടന്ന് 
പലായനംചെയ്യുകയാണ്.
(യുദ്ധമെന്ന വാക്കിനേക്കാൾ
അശ്‌ളീലമായി 
ഏതു വാക്കുണ്ട്
ഒരു രാജ്യത്തിനെടുത്ത്
പ്രയോഗിക്കാൻ.)






2022, ഫെബ്രുവരി 28, തിങ്കളാഴ്‌ച


ഓടിവന്ന്  
മുഖമുരുമ്മിയിരിക്കും. 
വഴിയിലെവിടെങ്കിലും 
ഞാൻ മറന്നുവെയ്ക്കുന്നു-
വെന്ന തോന്നലിൽ 
വായനയ്ക്കിടയിലിരുന്ന് 
മറ്റേതോ ഭാഷയുടെ 
കൂർത്ത നഖംകൊണ്ടെന്റെ 
കൈത്തണ്ടയിൽ
ചെറുങ്ങനെ വരയും.

അടുത്തും അകന്നും
മാറിമാറിയിരിക്കും,  
ഇരുട്ടിലേക്ക്  
നിലാവ് പെയ്യുന്നതുപോലെ
വിരലുകൾകോർത്ത്.

പൊടുന്നനെ കാണാതാവും.
നനുത്ത
രോമങ്ങൾ കൊഴിച്ചിട്ട്
നനഞ്ഞ 
പൂച്ചക്കുഞ്ഞിനെപ്പോലെ.
മറ്റേതോ വരിയിൽ
കടന്നിരിക്കും,
വാക്കുകൾക്കു നടുവിൽ 
പുറം കുടഞ്ഞുകുടഞ്ഞ്.

ഞാനെന്റെ 
മുറിഞ്ഞവായനയെ
ഒരു നിശ്വാസത്തിലേക്ക് 
മടക്കിവെയ്ക്കും.

തണുക്കുന്നല്ലോയെന്ന്  
പാളിവരുന്ന 
നോട്ടത്തിന്റെ നീണ്ടപുരികം 
മെല്ലെ തലോടി
എന്റെ വാക്കേ,
എന്റെ പെരുംനുണയേ'യെന്ന്
തണുക്കാതിരിക്കാൻ
പതിച്ചുകൊടുക്കും
ഞാനൊരു വിരൽപ്പുതപ്പ്.
(വാക്കേ......)



2022, ഫെബ്രുവരി 17, വ്യാഴാഴ്‌ച

 

ഇരുട്ടിനെ 
നേർപ്പിച്ചെടുത്ത്
അകംപുറം പച്ചയായ  
കൂട്ടിൽ 
ചേർത്തിളക്കി 
ചുട്ടെടുത്ത കിനാവുകൊണ്ട് 
അടുക്കളയ്ക്ക്
പ്രാതലൊരുക്കുന്നു പകൽ.


2022, ഫെബ്രുവരി 16, ബുധനാഴ്‌ച

ന്യാസം

മുട്ടിവിളിക്കുന്ന
ഓർമ്മകൾക്ക് 
മുൻവാതിൽ 
തുറന്നുകൊടുക്കുന്ന   
വരാന്തയിലെ  
നേർത്ത തണുപ്പ്.
കൂട്ടിന്,
മുറ്റത്തു നിഴൽപുതച്ച് 
ചാഞ്ഞുറങ്ങുന്ന
ചില്ലകളുടെ പച്ച.

ഓരോ അറകളിലുമവർ
കയറിയിറങ്ങും.
ഒരു പോറലോ മുറിവോ
വന്നുപെട്ടിട്ടുണ്ടോയെന്ന്
അരിച്ചുപെറുക്കും.

അംഗഭംഗത്തിന്റെ 
ഒരടയാളംപോലും 
കണ്ടെത്താനാവാതെ
യുദ്ധമെന്നും
സമാധാനമെന്നുമവർ
പരസ്പരം വായിക്കും.

ജനനമെന്നോ 
മരണമെന്നോ  
രേഖപ്പെടുത്താത്ത     
മടങ്ങിപ്പോക്കിനിടയിൽ,
വിരൽ കൂട്ടിപ്പിടിച്ച്
അമർത്തിത്തലോടൽ.

ഉള്ളിലൊരു
പായ വിരിക്കണം.
വിയർത്തൊരുച്ചയെ
മടക്കിയെടുത്ത്
തലയിണയ്ക്കടിയിൽ
ഭദ്രമായ് വെച്ച്,
ജനലഴികളിൽ
കണ്ണുകളെയഴിച്ചു കെട്ടി
രാത്രിക്കെന്തൊരു

ചന്തമെന്ന് 

ഉരുവിട്ടുരുവിട്ടുറങ്ങണം.


തണലായ് 
മുളയ്ക്കുന്നൊ-
രോർമ്മയെ  
ഇല തൊട്ടു കൂട്ടി 
നട്ടു നനച്ച് 
നിഴലും നോക്കി  
പതിഞ്ഞിരിക്കുന്നു 
പച്ചയായൊരൊതുക്കുകല്ല്.

2022, ഫെബ്രുവരി 15, ചൊവ്വാഴ്ച

ഒരിളം 
തെന്നൽപോലും
തൊട്ടുനോക്കാത്ത
ഉടലിൽനിന്ന്
നീ'എന്നെയൊരു-
കൊടുങ്കാറ്റായഴിച്ചെടുക്കുന്നു.

വസന്തംനുകരാത്ത
ചില്ലയറ്റത്ത് 
പണിതൊരുക്കുന്നു 
ശലഭങ്ങൾക്കൊരു മേട.  

കാറ്റിനു ചൂളംവിളിക്കാൻ
കിളിയൊച്ചകളൊടിച്ചുകുത്തി  
കടവിലൊരു മുളങ്കാട്.
 
ഒരുതുള്ളി മഴയെ 
നീട്ടി നിവർത്തിവിരിച്ച്
തെളിനീരിനു പാടാനൊരരുവി.

കടല് കൊയ്യാൻ
ഉച്ചവെയിൽനെറ്റിയിൽനിന്ന്
ഒരിറ്റു വിയർപ്പുകൊണ്ടൊരു വിത.

രാവിന് പൊട്ടുകുത്താൻ
പൂവാകപെറ്റ നിറങ്ങളിൽനിന്ന്
നുള്ളിയെടുത്തൊരിതൾ.

വാക്ക് ഒന്നു വായിച്ച്
കിനാക്കൾ നൂറു മെനയുന്നവളേ,
ഒരിലയുടെ പച്ച വരച്ച്
കാടായ് പൂക്കുന്നവൾ നീ'.!

2022, ഫെബ്രുവരി 14, തിങ്കളാഴ്‌ച


നീന്തിക്കടക്കാൻ 
ഒരു മല,
ചവിട്ടിക്കയറാൻ
ഒരു പുഴ,
വിരൽമിനുക്കാൻ 
ഒരു രാഗം.......

നീ'യില്ലയെങ്കിൽ
ഞാനൊരിലയായ്
വിണ്ണിൽ ചോക്കുന്നതെങ്ങനെ.

2022, ഫെബ്രുവരി 13, ഞായറാഴ്‌ച

മഴവില്ലു മെടഞ്ഞു പിഴിഞ്ഞ്
മഴക്കൊട്ട നെറയ്ക്കാം പെണ്ണേ,
കിനാവിന്റെ ചില്ലയെടുത്താ-
യിറമ്പൊന്നു ചെത്തിയൊരുക്ക്.

2022, ഫെബ്രുവരി 9, ബുധനാഴ്‌ച

ഉത്തരം കിട്ടാതെ
മരക്കൊമ്പിൽ
തലകീഴായി തൂങ്ങിയാടുന്നു
കാത് നഷ്ടപ്പെട്ടൊരു വാക്കിന്റെ
ചോരവാർന്ന ചുണ്ട്.



നിദ്രകൊണ്ട്
പകലിന്റെ നീളം 
വെട്ടിക്കുറയ്ക്കുകയാണെങ്കില്‍ 
അന്തിത്തിരി കത്താതെ
നിലവിളക്കില്‍
പച്ച പടരുകയാണെങ്കില്‍ 
നുരഞ്ഞുപൊങ്ങുന്ന രാഗവീചികള്‍ക്കുനേരെ
കാതുപൊത്തിപ്പിടിച്ച്‌
അസഹിഷ്ണുവാകുന്നുവെങ്കില്‍ 
പാറുന്ന ശലഭമിഥുനങ്ങളുടെ
ചലനവേഗം
നിര്‍വികാരതകൊണ്ടളക്കുക-
യാണെങ്കില്‍ 
മുഖത്ത് പടരുന്ന മഴത്തുള്ളികള്‍
തുടച്ചെറിഞ്ഞ് 
മേലേനോക്കി കയര്‍ക്കുകയാണെങ്കില്‍ 
നിന്റെ മുടിയിഴ തലോടാതെ
എന്റെ വിരലുകള്‍
മരവിച്ചിരിക്കുകയാണെങ്കില്‍ 
പ്രിയനേ,
നീയെനിക്ക്
ദയാവധത്തിന്റെ പുണ്യം തരിക.


നിലാ
*
പുറത്ത് 
രാക്കിളിയുടെ പാട്ട്.
പതിയെ
ആടിയാടി അലസമായ് 
നിൽക്കുന്നു 
ഒറ്റപ്പാളിയുള്ള വാതിൽ.
അകത്ത് 
പടരുന്ന വെളിച്ചം.
ഒരീയാംപാറ്റച്ചിറകോ, 
സർക്കസുകാരന്റെ 
മെയ് വഴക്കത്തോടെയത്  
ചുമലിലേറ്റാൻ
ഒരുറുമ്പോ....   
ഇല്ല,
അടയാളമൊന്നുമില്ല.
പട്ടുപാവാടഞൊറികളിൽ
ഇരുട്ട് 
ലാസ്യമായഴിയുന്നയൊച്ച.
നിറങ്ങൾ പൂക്കൂടയിലഴിച്ചുവെച്ച് 
പൂക്കൾ, 
ഈറൻമാറുന്ന
ത്രസിപ്പിക്കുന്ന ഗന്ധം.
നനഞ്ഞിട്ടും നനഞ്ഞിട്ടും  
വറ്റാത്തയെണ്ണയിൽ
ഒരു തിരി, 
ആയിരം വിരലുകളാൽ 
ആകെയുഴിഞ്ഞ് 
പൊതിഞ്ഞുപിടിക്കുന്നെന്നെ,
അവർണനീയമായ
ഒരു പുരാതനശിൽപത്തെയെന്ന-
പോലെ.
അത്രയുമത്രയുമാഴത്തിലാണ് 
നിന്നെ ഞാൻ കൊളുത്തിവെച്ച-
തെന്റെ പ്രണയമേ.



2022, ഫെബ്രുവരി 3, വ്യാഴാഴ്‌ച

വാതിൽപ്പടിയിൽ
വന്നുനിൽക്കുന്നൊരുവൾ,
ഉറക്കംവരാതെ
വരിയിൽനിന്ന് വേറിട്ട്,
അടർന്നുപോകാതെ
സ്വയമടക്കിപ്പിടിച്ച്.
തോരാത്ത കണ്ണുകളും 
മഷിയൊഴുകി കറുത്ത കവിളും.
അവളിരുന്നു,
ചെറിയൊരു പൊട്ടുപോലെ 
ശേഷം ഞാനും.
മുറ്റത്ത്,
കൊഴിഞ്ഞുവീണയിലകളിൽ  
സന്ധ്യ നിറമഴിച്ചുവെച്ച  
മഴയുടെ നേർത്ത ഗന്ധം. 
കാറ്റ് വലിച്ചുകെട്ടിയ മറയിൽ 
മരങ്ങൾക്കു താഴെ 
ഇണചേരുന്ന ചില്ലകളുടെ
നിഴലുകൾ.
നേരമാകുന്നു,
നിലാവസ്തമിക്കുന്നു,
തൊടിയിൽ 
വിളഞ്ഞ് പാകപ്പെടുന്നിരുട്ട്.
കൊയ്തുകഴിഞ്ഞ് ആകാശവും.
അകംപുറമെഴുതി 
കണ്ടെടുക്കേണ്ടതായുണ്ട്,
ഒരു വാക്കിനും 
ഒരു പൂർണവിരാമത്തിനുമിടയിൽ
പൂത്തുനിന്നൊരു കാലത്തെ  
പച്ചകുത്തിയ കയ്യൊപ്പ്.




2022, ഫെബ്രുവരി 1, ചൊവ്വാഴ്ച

കൂടൊഴിഞ്ഞു
ഞാൻ'എന്ന വരി 
നീയെങ്ങനെയാണ്
വായിക്കുക.
ഒരടയാളവാക്കുപോലും 
കൈമാറാതിരിക്കെ.
നിലാവിന്റെ ജാലകവിരി
മെല്ലെയൊതുക്കിവെക്കണം.
വെളിച്ചത്തിൽ മുങ്ങി
നിശ്ചലമായിരിക്കുന്നുണ്ടാവും
ദൂരെയൊരൂഞ്ഞാൽ.
ഊഞ്ഞാൽപ്പലകയിലേക്ക്
പറന്നുവന്നിരിക്കുമപ്പോൾ
ഒരു കുഞ്ഞു വെളുത്തതൂവൽ.
കിനാവേയെന്ന് നീട്ടിവിളിക്കണം.
ഒരു മാത്ര.....
മറുവിളി മാഞ്ഞുപോകും.
ഇരുണ്ട്,
ജാലകവിരി ഊർന്നുവീഴും.
രാപ്പാടികൾ പതിവിലുമുച്ചത്തിൽ 
പാടിപ്പറന്നുപോകും.
ചീവീടുകൾ ശ്വാസമെടുക്കാതെ
ചിലച്ചുകൊണ്ടേയിരിക്കും
കറുകറുത്തൊരു പൂവ്
കാറ്റിന്റെ കൈക്കുള്ളിൽനിന്ന്
നിന്റെ 
വിരൽത്തുമ്പിലേക്കടർന്നുവീഴും.
അപ്പോൾ നീ......
ഇനിയും ജനിച്ചിട്ടില്ലാത്ത 
നിനക്കെങ്ങനെയാണ് 
എന്നെക്കുറിച്ചെഴുതാനാവുക.

2022, ജനുവരി 28, വെള്ളിയാഴ്‌ച

വാതിൽ
ഉറക്കെ കരഞ്ഞതിന്റെ
ഒച്ച,  
മുറ്റത്തുണരാൻ തുടങ്ങുന്ന
മരത്തിൽ തട്ടി
കുടഞ്ഞെണീറ്റ് 
മേഘങ്ങളിലേക്ക് പറന്ന്
കേൾക്കാതാകുന്നു.
കാത്തിരിക്കാൻ തുടങ്ങീട്ട്
എത്രനാളായീന്ന് പരിഭവിച്ച്
ചുവരുകൾ നാലുപേർ 
കോറസ് പാടുന്നതുകേട്ട്
പറന്നുപോയ കിളി
തിരികെ വന്ന് 
അതിന്റെയൊരു തൂവൽ 
കൊത്തിയെടുത്ത് അകത്തേക്കിടുന്നു.
മഴ വന്നിരുന്നിട്ട് പോയതിന്റെ
പല വലിപ്പത്തിലുള്ള വൃത്തങ്ങൾ
താഴേക്ക് പെറുക്കിവെക്കുന്നു,
നന്നായടുക്കി മേഞ്ഞിരുന്ന
ആകാശം കൊണ്ടുള്ള മേൽക്കൂര.
കട്ടപിടിച്ച മാറാലകളിൽ  
പറ്റിപ്പിടിച്ചിരുന്നാടുന്ന  
മഞ്ഞുതുള്ളികളിൽ 
തൊട്ടുനോക്കി രസിക്കുന്ന
വെളിച്ചത്തിന്റെ വിരൽത്തുമ്പുകൾ.

എന്റെ ഒറ്റമുറി.

പല പല നിറത്തിലുള്ള ചട്ടകളിട്ട് 
മേശപ്പുറത്തും നിലത്തും
കിടന്ന് 
അടുക്കില്ലാതെ ചിരിക്കുന്ന
പുസ്തകങ്ങളുടെ
വലുതും ചെറുതുമായ പേരുകൾ.

എന്റെ ഒറ്റമുറി(വീട്)

കാറ്റിന്റെ കൈയിൽ നിന്ന്
തണുപ്പിന്റെ ചെപ്പും വാങ്ങി 
മേശമേൽ വെച്ച്  
ഞാനീ ഓടാമ്പലടയ്ക്കുന്നു.
ഡയറി തുറന്ന് 
പോയകാലത്തിന്റെ
ഉണങ്ങാത്ത അക്കങ്ങൾക്ക് 
കടുപ്പത്തിലൊരു വര കൊടുത്ത്
ഞാനെഴുതാൻ തുടങ്ങുന്നു.

28/01/2022
കരഞ്ഞുകരഞ്ഞ്
ഞാനുറങ്ങാതെ കിടന്ന
എന്റെ അവസാനത്തെ രാത്രി.

29/01/2022
നേരം
നന്നായ് വെളുത്തിരിക്കുന്നു
ഒഴുകിപ്പരക്കുന്ന 
ഏകാന്തതയുടെ അഭൗമസംഗീതം
മെല്ലെ, 
ഞാനൊരു നനുനനുത്ത
...........................................







2022, ജനുവരി 27, വ്യാഴാഴ്‌ച

കട്ടിലിൽ കിടത്തി
നാലാളൊരുമിച്ച്
അക്കരെയെത്തിക്കാൻ 
ചുമന്നുകൊണ്ടുപോയ
ഒരുവളെക്കുറിച്ചെനിക്കറിയാം.
(പ്രായം ഒരുമാസം തികയാത്ത
കുഞ്ഞായിരുന്നു ഞാനന്ന്.)
നീണ്ടുചുരുണ്ട തലമുടി
കട്ടിലിന് താഴേയ്ക്ക് 
പുഴപോലൊഴുകിയിറങ്ങിയിരുന്നുവെന്ന്
ഓർമ്മകൾ അയവിറക്കി
പെണ്ണുങ്ങളെന്നെ ചേർത്തുനിർത്തി
കണ്ണീര് തുടച്ചിട്ടുണ്ട്.
ഒരിക്കലല്ല,പലതവണ. 
തിരികെ ചുമന്നുകൊണ്ടുവരുമ്പോൾ
ആ കണ്ണുകൾ അടഞ്ഞിരുന്നെന്ന്,
മുലപ്പാൽ ചോർന്നൊലിച്ചിരുന്നെന്ന്,
കരഞ്ഞുകരഞ്ഞ് അമ്മമ്മയ്ക്ക്
ഭ്രാന്തായെന്ന്,
പ്രണയിച്ച് സ്വന്തമാക്കിയവളുടെ
നഷ്ടത്തിലും 
അച്ഛൻ ഭ്രാന്തുപിടിക്കാതെ
പിടിച്ചുനിന്നെന്ന്,
പിന്നീടൊരുനാൾ പാലം വന്നെന്ന്,
ആശുപത്രീം പള്ളിക്കൂടോം
ആപ്പീസുമെല്ലാം
വീടിനടുത്തേക്ക് വന്നെന്ന്.
ഞാനുറങ്ങുംമുമ്പേ അച്ഛനെത്തി
ചുമലിലേറ്റിനടന്നതും
എന്നെ കരയിക്കാതെ കൊണ്ടുനടന്ന 
പകലിന്റെ കഥ മുഴുവൻ
അച്ഛനോടെനിക്ക് 
പറഞ്ഞുകേൾപ്പിക്കാനായതും
ദൂരം അടുത്തായതുകൊണ്ടു മാത്രം.
ലോകം വളർന്നു
ഒപ്പം
ഞാനും എന്റെ ചിന്തകളും
മലകളെ സ്നേഹിച്ചു
പുഴകളെ സ്നേഹിച്ചു
പുല്ലിനെ,പുൽച്ചാടിയെ സ്നേഹിച്ചു 
മനുഷ്യനെ സ്നേഹിച്ചു.
മനുഷ്യന് 
സമയത്തെക്കാൾ വിലപ്പെട്ട
മറ്റൊന്നും ഭൂമിയിലില്ലെന്ന്
ഓരോ യാത്രയിലും കുറിച്ചുവെച്ചു.
'വേഗമാണ്'
എനിക്ക് സ്വന്തമായതെങ്കിൽ
'പ്രകാശവേഗമാണ്' 
നിനക്കുവേണ്ടതെന്ന്
നാളെയോട്...
എനിക്കെത്തിപ്പെടാനാവാതെപോയ 
ഇടങ്ങളിൽ
നീ എത്തിപ്പെടണമെന്നും.
അതിന് 
നിഴലുകളുടെ മേൽ പ്രകാശംപരന്ന് 
വെളിച്ചപ്പെടേണ്ടതുണ്ട്.
(കവിതയല്ല....)







2022, ജനുവരി 26, ബുധനാഴ്‌ച

ഒരിലകൊണ്ട്
ഒരു കാട് നിർമ്മിക്കാനാവുമെന്ന്
ഉച്ചിയിൽ പൂക്കുന്ന വെയിൽ.

ഒരു തൂവൽ ഓർമ്മകൊണ്ട്
ഒരാകാശം നിവർത്തിവിരിക്കാമെന്ന്
ഉള്ളിൽ കുറുകുന്നൊരു കൂട്.

ഒരു വാക്കുകൊണ്ട്
ഒരു മതിലു നിർമ്മിക്കാനാവുമെന്ന് 
കാറ്റ്,വിരൽ മിനുക്കുന്നതിന്റെ
കാതടിപ്പിക്കുന്ന ഒച്ച..!

2022, ജനുവരി 24, തിങ്കളാഴ്‌ച

പുഴയായ്
വരച്ചതാണെന്നെ.
നനവായ്
അടരാതിരിക്കുമെന്ന്
പലകുറി പറഞ്ഞ്
പകലിരവറിയാതറിഞ്ഞതാണ്.
കാടറിഞ്ഞ്
മേടറിഞ്ഞ്
മണ്ണായവനെന്നൊരു 
വാക്കിന്റെ പച്ചയിൽ 
അകംപുറം നിറഞ്ഞ്  
ഒഴുകിയൊഴുകി
തെളിഞ്ഞതാണ്.

നിശ്ചലതയുടെ
ആഴത്തിലേയ്ക്കെന്നെ
കുഴികുത്തി മൂടിയവനേ,
ദൈവമായതുകൊണ്ടുമാത്രം
നിനക്കു മാപ്പ്.

2022, ജനുവരി 16, ഞായറാഴ്‌ച

ആർദ്രമെന്നും
ശ്രുതിമധുരമെന്നും 
പറഞ്ഞിരുന്നു.
പൂവിതളുകളിൽനിന്ന് 
മഞ്ഞുകണങ്ങളടർന്നു-
വീഴുന്നതുപോലെ
മോഹനമെന്നും. 
ചിട്ടപ്പെടുത്തിയതാണ് 
ഏറ്റം പ്രിയതരമായൊരു 
ഗാനമായെന്നെ.
നീയുണരുന്നതിനും
ഏഴരനാഴിക
മുമ്പേയുണരുമെന്നും 
ഒരു രാഗംകൊണ്ടോരായിരം
മിഴികൾ തുറക്കുമെന്നും 
കിനാവുകളെ  
ഈറനുടുപ്പിച്ചതാണ്.

നിശബ്ദതയുടെ
ഗർഭത്തിലേയ്ക്കെന്റെ ചുണ്ടിനെ 
പൊതിഞ്ഞുവെച്ചവനേ
ദൈവമായതുകൊണ്ടുമാത്രം
നിനക്ക് മാപ്പ്.


ഒരു മൂളിപ്പാട്ട് ചുരത്തി 
ഈ രാവിനെയെങ്കിലുമൊ-
ന്നുറക്കാനായെങ്കിൽ.
കുഞ്ഞു നിലാവിരലുകൾ
വിടർത്തിയെടുത്ത് 
മധുരമായൊരു 
വാക്കിന്റെ താക്കോൽ
തിരുകിവെക്കാനായെങ്കിൽ.
ഹാ....!
തുളുമ്പരുതെന്നൊരു കാറ്റ്
കൺപോളകൾ തഴുകി
വിരൽഞൊടിച്ച് 
പറന്നുപോകുന്നതിന്റെയൊച്ച
തോന്നിയതാവും,വെറ്തെ.....

2022, ജനുവരി 15, ശനിയാഴ്‌ച

ഇന്നലെയും
തന്നു പോയതാണ്
ഇതേ നേരത്ത്
ഒരുപിടി വാക്കുകളൊന്നായ്
ജ്വലിച്ചുനിൽക്കുന്നൊരാകാശം.
തൊട്ടെടുത്ത്
അടക്കിപ്പിടിച്ച്
കൊളുത്തിവെച്ചതാണ്
നെഞ്ചകത്ത്
കിനാക്കളൊന്നായ് 
തെളിയുന്ന നിലാവിളക്ക്.
നിന്റെ വിരലായെന്നെ
മിനുക്കിയെടുക്കുമെന്നും
കോർത്തുപിടിച്ച്
ഒന്നായ് 
ഒരു മഴയായുതിരുമെന്നും
രാവിന് മഷിയെഴുതിയതാണ്.

നീയാണെന്റെ കവിതയെന്ന
പെരുംനുണയുടെ
തിരിയായെന്നെ
തെറുത്തെടുത്തവനേ,
ദൈവമായതുകൊണ്ടുമാത്രം
നിനക്ക് മാപ്പ്.

2022, ജനുവരി 11, ചൊവ്വാഴ്ച

ഇന്നലെയും 
കിനാവിൽ വന്നിരുന്നു,
ഇതേ നേരത്ത്.
ആടിയുലഞ്ഞൊരു കാറ്റ്
ഇതു വഴി വരുമെന്നും
ചെമ്പകപ്പൂക്കളെയാകെ
ഉതിർത്തിട്ടുതരുമെന്നും
ചെവിയിൽ പറഞ്ഞതാണ്.
മണ്ണടരുകൾക്കിടയിലൂടെ
ഞാനവയെ 
ചേർത്തുപിടിക്കുമെന്നും
ആ ഗന്ധത്തിന്റെയുന്മാദത്തിൽ
അലിഞ്ഞലിഞ്ഞ്
ഞാനില്ലാതാകുമെന്നും 
കിനാവുകൾക്കു മേലേ-
യൊരു കിനാവിനെ 
തുന്നിച്ചേർത്തതുമാണ്.
കാറ്റ് പതിക്കാത്ത ദേശത്ത്
എന്നെ അടക്കംചെയ്തവനേ,
ദൈവമായതുകൊണ്ടു മാത്രം
നിനക്ക് മാപ്പ്.


പതിയെ,
അടർത്തിയെടുത്ത്
ഒരൊച്ചയെ താഴേക്ക്.
പേരായത്,
ആഴത്തെ തൊട്ട്,
പടവുകളെയൊന്നൊന്നായ്
പിന്നിലാക്കി 
മുകളിലേക്ക്.
വൃത്തത്തിന്റെ 
കറങ്ങുന്ന വേഗത്തിൽ 
ചവിട്ടി,തെറിച്ച് 
ചേർന്നുനിന്ന കൊമ്പിലേക്ക്.
ഒരു മാത്ര......
കിളിയൊച്ച മെഴുകിമിനുക്കിയ
ചില്ലയിൽ,
അതിന്റെ തണുപ്പിൽ.
പിന്നെയൂർന്ന്
നെറ്റി തൊട്ട്
ശ്വാസം മണത്ത്
ചുണ്ടിലൂടെ 
വിരൽത്തുമ്പുകളിലേക്ക്.
ഒരു തുടത്തിൽനിന്നൊരു- 
തുള്ളി ജലം നനച്ച്
കണ്ണുകളടച്ചുപിടിച്ച് 
അതിന്റെ മഞ്ഞിച്ച ഞരമ്പുകളിൽ
ഞാൻ വായിക്കുന്നു,
ആരോ കോറിയിട്ട
എന്റെ പേരിന്റെ ആദ്യക്ഷരം..!

2022, ജനുവരി 2, ഞായറാഴ്‌ച

പുഴ പാടും
പാട്ടിലലിഞ്ഞു
മാരുതൻ
ഇരുൾചായമുടുത്തു
പൂക്കളും
കുയിൽ പാടിയ
രാഗമോർത്തോർത്ത്
വഴിനോക്കിയിരുപ്പാണ്  
ജാലകം.

തിരിതാഴ്ത്താൻ
മിഴി വെമ്പൽപൂണ്ടിതാ
വരിക
നറുനിലാമഞ്ചലിൽ
തൊടുക 
കിനാപ്പൊൻതൂവൽ 
നെറുകയിൽ.




2021, ഡിസംബർ 28, ചൊവ്വാഴ്ച

നീ കോറിയിട്ട 
കിനാവിന്റെ നഖപ്പാടുകൾ
കൊണ്ട് 
കറുത്തതാണ്
ഇരുട്ടിന്റെ കവിൾത്തടം.
ഹാ !
എന്തൊരിരുട്ടാണെന്റെയീ 
ഇരുട്ടിന്.


2021, ഡിസംബർ 27, തിങ്കളാഴ്‌ച

തിളമാറാത്ത 
കടലിന്റെ ഉപ്പുപാകം 
നോക്കാൻ  
പോയിരിക്കുന്നു സന്ധ്യ.
സാരിത്തുമ്പിൽ 
താക്കോലും കെട്ടിയിട്ട് 
അടുക്കളയ്ക്ക് കൂട്ടായ് 
കുളക്കടവിലേയ്ക്ക് 
ഞാനും.
വിരലിൽതൂങ്ങി കൂടെവന്ന് 
ഇളകിയ ഒതുക്കുകല്ലിനെ
മറിച്ചിട്ട്,
കൂടെവീണ്,
കുടഞ്ഞെണീറ്റ്,
വീണ്ടും 
ഒപ്പമെത്തിനിന്ന് കിതയ്ക്കുന്നു
കുഞ്ഞനിരുട്ട്.
കടുകു താളിച്ചതിന്റെ മണം 
ഊക്കോടെ ചെന്നുതട്ടി
ശ്വാസമെടുത്തത് 
വഴിയിൽ നിന്ന കുരയുടെ 
തെറിച്ചുവീണ മൂക്കിൽ.
ഞെട്ടിത്തരിച്ച്, 
അടർന്നുവീണപ്പാടെ 
ചിതറിത്തെറിച്ചു
ഉയരത്തിൽനിന്നൊരു 
ചില്ല.
പേടിക്കാതിരിക്കാൻ
ചുണ്ടിലൊരു മൂളിപ്പാട്ടും
കൊളുത്തിപ്പിടിച്ച്    
ഞങ്ങള് കൈകോർത്ത്
വേഗം കൂട്ടി.
കറന്നെടുത്ത 
ചൂടാറാത്ത പാലിന്റെ കുടവും 
ചുമന്നതാ  
നിലാവൊരുത്തി.
ചൂളം വിളിച്ച് 
കൽപ്പടവ് ചൂണ്ടി 
ഇത്തിരിനേരമെന്ന്
ഞാൻ.
അടുക്കള മുങ്ങിനിവർന്ന്  
തലതോർത്തുന്നതും കാത്ത് 
ഞാനുമവളും 
ഒഴുകിത്തീരാത്ത കഥകളിൽ 
കാലും നനച്ചങ്ങനെ.
തിടുക്കത്തിൽ
വിടർന്ന കാതുമായെത്തിയ
നക്ഷത്രത്തിന്റെ കൈക്കുമ്പിളിൽ
കിനാവൊരുക്കാൻ 
മഞ്ഞു കൊടുത്തയച്ചിരിക്കുന്നു 
നിറയെ പിച്ചകമൊട്ടുകൾ..!

2021, ഡിസംബർ 23, വ്യാഴാഴ്‌ച

കടലും ആകാശവും 
പോലെ
അവളും നീലയായ് 
വരയ്ക്കപ്പെട്ട്.....
മുഖം ചെരിച്ച്,
കരയോട് രഹസ്യമായെന്തോ 
പറഞ്ഞതുപോലെ. 
കാൽവിരലുകളിറക്കിവെച്ച്
പുഴയിലെന്തോ 
ബാക്കിവെച്ചതുപോലെ.

കിനാക്കൾ
മരവിച്ചതിന്റെ തിണർപ്പ്
കണ്ണുകൾക്കുമീതെ.
ചുണ്ടുകൾ വിട്ട് 
വേദന പിന്നിട്ടു പിന്നിട്ടൊരു  
വാക്ക്
മലമുകളിലെത്തി,
മഴയെത്തുന്നതുവരെ 
അഴിയാതിരിക്കാൻ  
മരപ്പൊത്ത് തേടുകയാവും.

തൊട്ടുനോക്കുന്നാരോ,
നീന്താനറിയാതെ
'ആഴമാകാനിറങ്ങിയവൾ'
എന്നൊരു വരി
ദീർഘമായ നിശ്വാസവും ചുമന്ന്  
പുഴ മുറിച്ചുകടന്ന്
മറഞ്ഞു പോകുന്നു.

വടക്കോട്ട് പാഞ്ഞുപോയ കാറ്റ്
ഒരിലയും നുള്ളി
തിരികെ വന്ന്
അവളെ കോരിയെടുത്ത്
തെക്കോട്ട് പറന്നുപോകുന്നു.

2021, ഡിസംബർ 22, ബുധനാഴ്‌ച

"എത്രയും പ്രിയപ്പെട്ടവളേ,"
പാതിരാവിൽ
കത്തു കിട്ടുമ്പോൾ 
പനിച്ചൂടിൽ വെന്തുപാകമായിരുന്നു.
വിറയ്ക്കുന്ന വിരലുകളിൽ
വിറതീണ്ടിയിട്ടില്ലാത്ത അക്ഷരങ്ങൾ.
"പൂർത്തിയായിരിക്കുന്നു,
നീ പറഞ്ഞതുപോലെ,എല്ലാം.
നക്ഷത്രങ്ങൾ വിരിയുന്നതും പൊഴിയുന്നതും
അടുത്തുകാണണമെന്ന മോഹം,
അങ്ങനൊരിടം,
നിനക്കേറെയിഷ്ടമാകും.
നാലു ജനാലകൾ,
ചുവരിനെ 
കണ്ണാടിയോ കലണ്ടറോ
ഘടികാരമോ കുത്തിനോവിച്ചിട്ടില്ല.
നിനക്ക് നിന്നിലേയ്ക്കെത്തിനോക്കാൻ
തെളിനീരുപാകിയ കിണർവട്ടം,
അതും നീ പറഞ്ഞിരുന്നു.
പിന്നെ................."
അടഞ്ഞുപോകുന്ന കണ്ണുകളിലേക്ക്
ഒഴുകിവരുന്ന വരികളിൽ
നിവർത്തിവെച്ചിരിക്കുന്ന 
ഇഷ്ടങ്ങളുടെ പട്ടിക.
അക്ഷരത്തെറ്റില്ലാത്ത 
അതിമനോഹരമായ കൈപ്പട,
ഒരിക്കൽമാത്രം പറഞ്ഞുകേട്ടതിൽ
ഒരു തരിപോലും 
ഊർന്നുപോകാത്ത ഓർമ്മ.  
പണിതീർത്തിരിക്കുന്നു,
എന്റെ ഒറ്റമുറി മേട.
സംശയമൊട്ടുമില്ല,
പഠിച്ച ക്ലാസ്സുകളിലെല്ലാം
ഒന്നാമനായിരിന്നിരിക്കുമിവൻ,
ദൈവം.



2021, ഡിസംബർ 15, ബുധനാഴ്‌ച

പൊട്ടിവീണ 
ഊഞ്ഞാലിന്
ആയം തുന്നുന്ന- 
റ്റുപോയ വിരലുകൾ.
പൊഴിഞ്ഞുവീണ 
നിഴലുകളിൽ 
നിവർന്നു നിൽക്കുന്നാകാശം.
നിലംപറ്റിയ ഓർമ്മയുടെ
മുറിവൂതിയൂതി 
മണ്ണു കുടഞ്ഞുകളഞ്ഞ് 
കുരുക്കിടുന്നു കാറ്റ്.

2021, ഡിസംബർ 13, തിങ്കളാഴ്‌ച

സ്വന്തം 
കണ്ണുകളെപ്പോലും
വിശ്വസിക്കരുതെന്ന്.

കണ്ടതാ,
ആ വട്ട മുഖം.
ആരും കാണാതെ
മൂടി വെച്ചു.
ആദ്യം വീഞ്ഞപ്പെട്ടി 
പിന്നെ
ക്രമത്തിലോരോന്ന്.
എന്തു ചെയ്തിട്ടെന്താ.
ഭാരം കുറഞ്ഞുപോയോ-
ന്നോർത്ത്  
തട്ടിൻ പുറത്തൂന്ന്
പുളിയിട്ടു മിനുക്കാൻ
താഴേക്കെടുത്തു വെച്ച 
ഓട്ടുരുളിയും.

ഓ..
കറുമ്പിക്കു വിളിക്കാൻ 
കണ്ട നേരം.
വയ്ക്കോൽ വലിച്ചുവെച്ച്‌
പുറത്തുതട്ടി പുന്നാരിച്ച്‌
രണ്ടു കാലികൾക്ക്
ഒരുമിച്ചു കാടി കുടിക്കാൻ 
തികയുന്ന
ചരുവവുമെടുത്തു 
വന്നപ്പോഴേക്ക്
കാണാതായിരിക്ക്ണു.

ആരോ  
കൂട്ടിക്കൊണ്ടു പോയീന്ന് 
സാരിത്തുമ്പു വലിച്ചു പിടിച്ച്
പിറകേ സുന്ദരിപ്പൂച്ച.

ഉണക്കാനിടുന്ന
നെല്ലിനും കൊപ്രയ്ക്കും 
നിഴലു വിരിക്കാൻ 
മുടീം അഴിച്ചിട്ടു 
വരുമ്പൊഴൊക്കെ
പായ മടക്കി,
പത്തായപ്പുരയിൽ വെച്ച്, 
എത്ര ലോഹ്യത്തിലാരുന്നു
മുറ്റത്തെ പടിക്കെട്ടിൽ
ഞങ്ങള് 
മിണ്ടിപ്പറഞ്ഞിരിക്കാറ്.

കൊണ്ടുപോയതാ,
തലമുടിക്കുള്ളിലൊളിപ്പിച്ച്. 
പണ്ടാരോ പറഞ്ഞത്,
എത്ര നേരാ..!

2021, ഡിസംബർ 10, വെള്ളിയാഴ്‌ച

കളിക്കാൻ   
ആകാശത്തിന് 
പമ്പരമുണ്ടാക്കി,
കഴിക്കാൻ  
ഭൂമിക്ക് 
മണ്ണപ്പവും ചുട്ടുവെച്ച്,  
മുഖം നോക്കാൻ 
പുഴയിലിറങ്ങിയ  
നേരത്താണ്
പുഴയ്ക്ക് ദാഹിച്ചതും
അവൾ
എന്നെയങ്ങപ്പാടേ  
കോരിക്കുടിച്ചതും.
മുറ്റം നിറഞ്ഞ്
വെയിൽ പെറ്റുകൂട്ടിയ
നിഴൽക്കുഞ്ഞുങ്ങൾ,
അലിഞ്ഞു മായാൻ 
മഴയെത്തുന്നതും
കാത്തു കാത്ത്.
പൊള്ളുന്ന വെയിലുടുത്ത
നേരത്താവാം 
അമ്മയെന്നെ പെറ്റിട്ടത്,
അതുകൊണ്ടുതന്നെയാവാം 
തിരിച്ചറിയാനാവാത്ത വിധം
അത്രമേൽ
ഞാനുമിവരെപ്പോലെ
മണ്ണിലിങ്ങനെ.

2021, ഡിസംബർ 9, വ്യാഴാഴ്‌ച

സ്വപ്നമായ് 
നീ മായ്ച്ചുകളഞ്ഞത്,
കാണാത്തൊരിടമായിരുന്നു  
ഓർക്കുന്നില്ലെന്ന്    
പകലിനോടാണയിട്ട്  
ഇരുട്ടെന്നു പേരുവിളിച്ചത്.
മുറിഞ്ഞ രേഖകൊണ്ട്
ഞാനെന്റെ പുറംകൈയിൽ
പതിയെ നുള്ളിനോക്കുന്നു.



2021, ഡിസംബർ 3, വെള്ളിയാഴ്‌ച

അടുക്കളയിലെ
പല പല നിറങ്ങളിട്ടുവെച്ച
ചില്ലുഭരണികളിൽ,
മുറ്റത്തെ
നിറഞ്ഞുകവിയുന്ന
മണങ്ങളിൽ,
വെയിൽ 
ചുണ്ടു നനയ്ക്കുന്ന 
വിയർപ്പുതുള്ളികളിൽ,
നിരത്തിവെച്ച
വാക്കിന്റെ കൂട്ടങ്ങളിൽ,
കാറ്റൂയലാടുന്ന ജനാലക്കൊളുത്തുകളിൽ,
കാണുന്നില്ലയെന്നെ.
അത്രയും ഇഷ്ടത്തോടെ
നീ 
ഉമ്മവെച്ചുപോയ നെറ്റിയിൽ
തരിശായിക്കിടക്കുന്നു 
ഞാനെന്ന ഭൂമിക.


2021, ഡിസംബർ 1, ബുധനാഴ്‌ച

പലവട്ടം 
വരച്ചു മരിച്ചിട്ടും
ഒരു 'വട്ടം
വരയ്ക്കാൻ കഴിയാത്ത
ജീവിതം, 
ഇല്ലാതെപോയ  
വിരലുകൾ വിടർത്തി
പതിയെ
മറ്റാരും കേൾക്കാതെ
മരണത്തോട് ചോദിക്കുന്നു,
'ഞാൻ മരിച്ചാൽ നീ കരയുമോ?'

2021, നവംബർ 29, തിങ്കളാഴ്‌ച

നിൽപ്പ്,
അതേ നോട്ടം 
അതേ ഇടം 
അതേ കുപ്പായം
നീ.
കണ്ണിനുള്ളിൽ 
തിളങ്ങുന്ന സൂര്യൻ,
കരയുമ്പൊഴും
ചിരിക്കുമ്പൊഴും
മങ്ങാതെ
മറയാതെ
മങ്ങിയ വെളിച്ചത്തിലും.
തിരയടങ്ങാത്ത കടൽ
നെഞ്ചിനുമീതെ.
കൈ നീട്ടിയൊന്ന് 
പൊതിഞ്ഞുപിടിച്ചാലോ. 
ഞെട്ടറ്റുവീണ വാക്കുകൾ
അടക്കം ചെയ്തിട്ടെന്നപോലെ 
വിടരാത്ത ചുണ്ടുകൾ.
വിരൽനീട്ടിയൊന്ന് 
തൊട്ടുനോക്കാമായിരുന്നു.
നീയൊന്നനങ്ങിയോ.
ദേ,
ജനാലവിരി മാറ്റാൻ
ഇരുട്ട് വരുന്നുണ്ട് 
അവളോടൊരു കീറത്തുണി
ചോദിച്ചുവാങ്ങട്ടെ
ഈ നിലക്കണ്ണാടിയൊന്ന്
തുടച്ചുമിനുക്കണം.

2021, നവംബർ 28, ഞായറാഴ്‌ച

പുര 
കെട്ടി,മേഞ്ഞു,
മഞ്ഞു പൂത്തുകൊഴിയുന്ന  
മരത്തിനു താഴെ.
വരച്ചിട്ടു,
തെളിനീരിൽ മുക്കിയെടുത്ത് 
നീളത്തിലൊരു പുഴ.
കാററിന്,
വളളിനിറഞ്ഞ്
പൂക്കുന്നൊരൂഞ്ഞാൽ.
വിയർത്തുവരുമ്പോൾ
പിഞ്ഞാണം നിറയെ
ഊതിയാററിയ കഞ്ഞി,
പകലിന്.
വെളളത്തിനു പോയ
വെയിലിനും
തുണിപെറുക്കാൻ പോയ
മഴയ്ക്കും
തളർന്നു വരുന്നേരം
ചാഞ്ഞു മയങ്ങാൻ 
മെഴുകിയ മണ്ണിന്റെ വരാന്ത.
നൂർത്തിവിരിച്ചിട്ട പുൽപ്പായ
നിലാവിനും.
കത്തിച്ചു വെച്ച 
മിന്നാമിന്നിവെട്ടത്തിൽ
മുടിയുടക്കറുത്ത്
വാരിക്കെട്ടിവെച്ച്,
ഒററയ്ക്കിരുന്ന്
തീരാത്ത കഥയുടെ വിത്തുകൾ 
കുടഞ്ഞുപെറുക്കുന്നു  
നക്ഷത്രക്കമ്മലിട്ടൊരു
കറുത്ത പെണ്ണ്.

2021, നവംബർ 26, വെള്ളിയാഴ്‌ച

ഞാൻ
എന്ന വാക്ക്     
നീ
എന്ന പൊരുളിനെ       
അതിന്റെ 
ഉറവിടത്തിൽ നിന്ന്  
ചുംബിച്ചെടുക്കുന്നതിന്റെ   
ഒച്ച,
ഒരു മരം  
വേരുകളാഴ്ത്തി
ആഴം കൊണ്ട് 
അതിന്റെ
ആകാശത്തെ
മണ്ണിടത്തിൽ നിന്ന്
തൊട്ടെടുക്കുന്നതുപോലെ.

2021, നവംബർ 23, ചൊവ്വാഴ്ച

സ്വപ്നങ്ങൾ നിർമ്മിക്കുന്ന
ഒരുവളിലേക്കായിരുന്നു 
അവസാനമായി 
ഞാനൊരു യാത്രപോയത്.

കാൽവിരൽ കുത്തി
അവൾ 
അനായാസമായി
കടലിനെ കരയാക്കി നടക്കും.
മേഘങ്ങളെ ആട്ടിൻപറ്റങ്ങളാക്കി
ആകാശച്ചെരുവിലൂടെ
മേച്ചുനടക്കുമ്പോൾ
അവളൊരു മാലാഖയെപ്പോലെ.

സ്വപ്നങ്ങളും പേറി
വരിവരിയായി നടന്നുപോകുന്ന
ഉറുമ്പുകൾക്ക്
അവൾ
ഈർക്കിൽതുമ്പുകൊണ്ട് വഴികാട്ടും.

നിലാവിനെ നിർമ്മിക്കാൻ
അവൾക്കൊരൊറ്റ പിച്ചകപ്പൂവിതൾ
ആ നേരത്ത് 
അവളുടെ വിരൽത്തുമ്പുകൾ
കൂടുതൽകൂടുതൽ നേർത്തുവരും
നിലാവതിൽ പറ്റിപ്പിടിച്ചിരിക്കും.

നനുനനുത്ത ഓർമ്മകളുടെ
ചൂട്ടും കത്തിച്ചുപിടിച്ച് 
അവൾ 
രാപ്പാലം കടക്കാനൊരുങ്ങുമ്പോൾ 
നക്ഷത്രങ്ങളൊരുമിച്ചുകൂടിനിന്ന്
കണ്ണുചിമ്മും.

തിരികെപ്പോരാനൊരുങ്ങി,
ചിരിക്കുന്ന സൂര്യനെക്കെട്ടിയ
പൊട്ടാത്ത ചരട് 
അവളെന്റെനേർക്ക് നീട്ടി
എന്റെ വിരൽത്തുമ്പിലിരുന്ന്
അവൻ ചില്ലകൾക്കു മുകളിലൂടെ
പച്ചയിലകളെയുരുമ്മിയുരുമ്മി പറന്നുനടക്കുന്നതും
ഇരുട്ടുപരക്കുന്നതിനു മുമ്പ്
എന്റെ തലമുടിച്ചാർത്തിനുള്ളിൽ
ഓടിവന്നൊളിക്കുന്നതും
ഞാനൊന്നു കണ്ടു, കണ്ണുകളടച്ച്.

താഴേക്കിറങ്ങിനിന്ന്
ചരടു പിടിക്കുന്ന നേരത്ത്
എന്റെ വിരൽത്തുമ്പുകളും
അവളുടേതുപോലെ നേർത്തുനേർത്ത്..!

2021, നവംബർ 20, ശനിയാഴ്‌ച

ഉടലഴിച്ച്
വെട്ടം പുരട്ടി
'നിറമേത് നാളെ...'
നഖം കടിച്ച്
കാൽവിരൽ തൊട്ട്
വട്ടം വരയ്ക്കുന്നു ഭൂമി.
'കടുത്ത പച്ചയിൽ
വിളഞ്ഞ മഞ്ഞ'
പുതപ്പു മാറ്റി
കുടഞ്ഞെണീറ്റ്
ചിരിച്ചു മായുന്നു മഞ്ഞ്.

2021, നവംബർ 17, ബുധനാഴ്‌ച

തിളച്ച്
തൂവിയെങ്കിൽ
ഒരു വറ്റുകൊണ്ട്
വയർ നിറഞ്ഞേനെ.

കനലില്ലാത്ത നാവ് 
ഒതുക്കിപ്പിടിച്ച്
കനമുള്ളൊരു
നോവടുപ്പ്.
 
ചുവരിൽ തട്ടി 
തലയിടിച്ചുവീണ്
കിതപ്പാറ്റുന്ന കാറ്റ്.

കമിഴ്ന്നുറങ്ങുന്ന
കലത്തിന്റെ
വായറ്റത്തിന് 
ചിലയ്ക്കാനാവില്ലെന്ന്
വാലുമുറിച്ചിട്ട്
ഉത്തരത്തിലൊരു പല്ലി.

കഥ കേൾക്കാൻ
ഒരുറക്കവും
വാശിപിടിക്കുന്നില്ലെന്ന്
ഒറ്റയ്ക്കിരുന്നു
കണ്ണു തുടച്ച്
വായന മതിയാക്കുന്നു,
കരിഞ്ഞ മണമുള്ള രാത്രി.

2021, നവംബർ 16, ചൊവ്വാഴ്ച

ഓർമ്മയുടെ
ഒരു കണമിപ്പൊഴും
വറ്റാതിരിക്കുന്നതു-
കൊണ്ടാവാം
പകലറുതി വരയ്ക്കുന്ന
സൂചികളുടെയറ്റത്തു നിന്ന്
സെക്കൻഡിന്റെ മുനകൊണ്ട്
നീയെന്നെ തൊട്ടു വിളിച്ച്
കടന്നു പോകുന്നത്.

അതുകൊണ്ട്,
അതുകൊണ്ടു മാത്രമാണ്'
വിചിത്രമായൊരു ചിത്രമായ്
ഞാനെന്നെ വരഞ്ഞ് 
ഇരുളൊച്ചയുടെ മൂശയിൽ
മിനുക്കിയെടുത്ത്
നാളെയെന്നു വെളിച്ചപ്പെടുന്നത്.!

2021, നവംബർ 9, ചൊവ്വാഴ്ച

നിറഞ്ഞു നിറഞ്ഞ്
കടലാകുമ്പോൾ,
മുന്നിലുള്ളതൊക്കെ
മാഞ്ഞുപോകുമ്പോൾ
വിരല് മടക്കി മടക്കി 
തിരകളെയെണ്ണാൻ തുടങ്ങും.
തെറ്റിപ്പോയി തെറ്റീപ്പോയീന്ന്
ആർത്തുചിരിച്ചവർ 
കര നനച്ചിറങ്ങിപ്പോകും.
വിരല് കുഴയുമ്പോൾ 
കടല് കാണാത്തൊരുവൾ
മുകളീന്നിറങ്ങിവരും
ഒക്കത്തും
മുന്നിലും പിറകിലുമായി 
മുലകുടി മാറാത്തവരും  
ഇത്തിരി വളർന്നവരും  
കുറേപ്പേർ.
കണ്ണെഴുതാൻ  
ഓരോരുത്തരെയായി
മുന്നിലേക്ക് നിർത്തിത്തരും 
മഷിച്ചെപ്പ് തുറക്കുമ്പൊഴേക്കും 
ഇമ്മിണി വെട്ടത്തിൽ
മാഞ്ഞുപോയതൊക്കെ
തെളിഞ്ഞുവരും.
കടല് വറ്റും.


2021, നവംബർ 7, ഞായറാഴ്‌ച

ഇരുട്ടിന്റെ
പിഞ്ഞാണത്തിൽനിന്ന്
തെറിച്ചുവീഴുന്നു 
വറ്റുകളായ് 
നക്ഷത്രങ്ങൾ.
വിശപ്പ് വിശപ്പെന്ന്,
കുമ്പിളുമായ് 
പിടഞ്ഞെഴുന്നേൽക്കുന്നു
സന്ധ്യയോളം തളർന്ന്, 
മയങ്ങിവീണ കിനാവുകൾ.


2021, നവംബർ 3, ബുധനാഴ്‌ച

തട്ടിക്കൂട്ടി
ഉണക്കിവെയ്ക്കും,
രാവും പകലും
മുറതെറ്റാതെ.
പതിരല്ല പതിരല്ലെന്ന്
തൂവൽ പൊതിയും
മുറ്റം കാക്കുന്ന 
കിളയനക്കങ്ങൾ.
നീയാണെന്റെ രാജ്യമെന്ന്
മുന കൂർപ്പിച്ച്  
വരഞ്ഞു വരഞ്ഞ്
മൂർച്ചപ്പെട്ടതാണെന്റെയീ  
മുറിവടയാളങ്ങൾ.

2021, നവംബർ 2, ചൊവ്വാഴ്ച

പച്ചയായൊരു
പെരും നോവിനെ    
മടിയിലുറക്കി    
മരവിച്ചിരിക്കെ 
ഇടനെഞ്ചിലൊരു 
പുഴകുത്തുന്ന 
വണ്ടേ,
രഥവേഗം
മുറിയുന്ന വഴിയിൽ 
വിരലായ് മുളയ്ക്കുമെന്ന്   
തുളുമ്പിനിറയുന്നു 
ആഴത്തിലിരുന്നൊരു 
വാക്കിന്റെ വട്ടം.
വരാന്തയിൽ 
ചുരുണ്ടുകൂടിക്കിടക്കുന്നു 
വിശന്നു വലഞ്ഞ  
വെയിൽ,
പാളിനോക്കുന്ന കാറ്റിന്റെ 
പതിഞ്ഞ മുരടനക്കം,
അടർന്നുവീഴുന്ന
മഞ്ഞച്ച ആകാശങ്ങളുടെ
പതിഞ്ഞ തേങ്ങൽ,
എന്നോ മറഞ്ഞുപോയ 
കാലടികളിൽ തട്ടി
കമഴ്ന്നുകിടക്കുന്നു മുറ്റം,
വിരൽത്തുമ്പുകൊണ്ട് 
തൊട്ടടുക്കാൻ പോലുമാ-
വാത്തവിധം
മാഞ്ഞുപോയിരിക്കുന്നു
വീടിന്റെ നിഴൽ.

2021, ഒക്‌ടോബർ 31, ഞായറാഴ്‌ച

 
ആഴമാകാൻ 
നേർത്തുനേർത്ത് 
പടരുന്നതും 
ആകാശമാകാൻ  
ഉയരമറിയാതെ    
പറക്കുന്നതും  
നീയെന്നെ 
ചേർത്തുപിടിക്കു-
മെന്നുറപ്പുള്ളതുകൊണ്ടു-
മാത്രമാണ്,
ഒരു പച്ചത്തഴപ്പിനെ
മണ്ണെന്നപോലെ.

2021, ഒക്‌ടോബർ 29, വെള്ളിയാഴ്‌ച

ബധിരമാണ്
നിന്റെ 
രാപകലുകളെങ്കിൽ,
എനിക്കെന്തിനാണൊച്ച...
മൂകയായിരിക്കണമൊരു-
ശംഖിനുള്ളിൽ,
നീ ഊതിയെന്നെയൊരു- 
നാദമാക്കുംവരെ.

2021, ഒക്‌ടോബർ 28, വ്യാഴാഴ്‌ച

ദിനക്കുറിപ്പുകളിൽ
എന്നും കോറിയിടുന്നത്
'ഇരുട്ട്'.
മേശമേലെടുത്തുവെക്കുന്ന
ഇരുട്ടു നിറച്ച മൺഭരണി,
ചുവരിൽ ചാരിവെക്കുന്ന
ഇരുട്ടിൽനിന്നിരുട്ടിലേക്കുള്ള
ഗോവണി,
കോർത്തുപിടിച്ചു കയറാൻ 
ഇരുട്ടിന്റെ വിരലുകൾ, 
പൊത്തുകളിൽ നിന്ന്
കിനാക്കൾ ചിറകു കുടഞ്ഞ് 
പറന്നുയരുന്നതിന്റെയൊച്ചകൾ.
നക്ഷത്രങ്ങൾ 
ഗർഭത്തിനുള്ളിലിരിക്കുന്ന 
രാജ്യം,
ഇരുട്ട് പൂക്കുമിടം 
ഹാ ! ഇതെന്റെ രാജ്യം,
ഇരുട്ടിന്റെയും.

2021, ഒക്‌ടോബർ 27, ബുധനാഴ്‌ച

മുറിയാത്ത വാക്കും 
പൊട്ടാത്ത നേരും 
ചുറ്റിമുറുക്കി 
എത്ര വെണ്മയോടെയാണ്
ആഴത്തിലാണ്ടുപോയ 
ഞാനെന്ന ഭാരത്തെ
നീ നിന്റെ വിരൽത്തുമ്പിലെ
അപ്പൂപ്പൻതാടിയാക്കുന്നത്,
ഉൾക്കരുത്തുള്ളൊരു
ഖലാസിയെപ്പോലെ.

2021, ഒക്‌ടോബർ 26, ചൊവ്വാഴ്ച

നക്ഷത്രങ്ങളുടെ 
വിരൽത്തുമ്പ്  
തിരയുന്നുച്ചവെയിൽ.
ഒരു പകലിനെ
ഉരുക്കിയെടുത്താൽ
സൗരയൂഥങ്ങൾ
എത്രയെണ്ണം 
മെനഞ്ഞെടുക്കാമെന്ന്
മലമുകളിൽ
ഉറക്കമില്ലാതിരുന്നൂ-
തിച്ചുവക്കുന്നു
ഒറ്റയ്ക്കിരുന്നൊരാല.
ഇരുട്ടു പൂക്കുന്നിടത്ത് 
കനൽപെറ്റു-
പെറ്റുതിരുമെന്ന് 
മണ്ണടരുകൾ വകഞ്ഞ്  
കാറ്റിന്റെയൊച്ച.

കാറ്റെടുത്ത്
പിന്നെ മഴയെടുത്ത്,
പുക മൂടിമൂടി 
കറുത്തത്.
വായിച്ചെടുത്തില്ല
ജനാലകൾ,
യാത്രയിലൊരിക്കലും.
ആകാശമെടുത്ത്   
കടലു മുക്കി
ഭൂമിയോളമുരുട്ടിയെഴുതി 
കിനാവ് നാട്ടിവെച്ച    
പിളരാത്ത പലക.

2021, ഒക്‌ടോബർ 19, ചൊവ്വാഴ്ച


പിന്നിലേ- 
ക്കോടിമറയുന്ന  
വഴിപ്പച്ചകളുടെ 
കാതിലെ കൂടു'കളിൽ 
ഒളിപ്പിച്ചുവെക്കും   
കരിനീലക്കല്ലുകൾ.
ഇടയ്ക്കിടെ       
നിലാവും കത്തിച്ചു-
പിടിച്ചൊരു നടപ്പാണ്.
ഒരെണ്ണവും 
കളവുപോയിട്ടില്ലാ-
യെന്നുറപ്പുവരുത്താൻ.
പുലർച്ചക്ക്  
കാതുകുത്താനെത്തും
മഞ്ഞ്.
ഇത് 
ആകാശമെന്നും
ഇത് 
കടലെന്നും
ഒന്നൊന്നായ്  
പതിച്ചുവെച്ച്,  
അവൾക്കു കൊടുക്കണം 
ചന്തം തികഞ്ഞ 
പതിനാലലിക്കത്തുകൾ.

2021, ഒക്‌ടോബർ 18, തിങ്കളാഴ്‌ച

കടലേ,
തിരയെന്നെഴുതുന്നേരം 
നിനക്കെന്തിനാണിത്രയുമൊച്ച. 

കേൾക്കാം,
തിരകൾക്കുമുകളിലൂടെ 
ഒരുവൾ നടന്നുപോയതിന്റെ, 
മരുന്നുമണമുള്ള ഉടൽ  
വലിച്ചെറിഞ്ഞതിന്റെ,
ആഴക്കടലിലൊരു 
പുര കെട്ടി മേഞ്ഞതിന്റെ, 
മൺചട്ടിയിൽ ഉപ്പുപരലിട്ട് മീൻകഴുകിയെടുക്കുന്നതിന്റെ,
വിളിച്ചിട്ടില്ലാത്ത എന്റെ പേര് 
ഇടയ്ക്കിടെയങ്ങനെ 
തൊണ്ടയിൽ കുരുങ്ങുന്നതിന്റെ,,
നിലയ്ക്കാത്ത ഒച്ചകൾ.

കാണാനാവും,
എന്നെ പെറ്റ ആ വയറിലെ 
നോവിന്റെ  
മായാത്ത അടയാളം.
 
ഉറക്കെ
വിളിക്കണമെന്നുണ്ട്  
ജനിച്ച തീയതിയും നക്ഷത്രവും
മറവിയെ ഊട്ടിയൂട്ടി നിറയ്ക്കുന്ന
സന്ധ്യകളിൽ ഉരുവിടുന്ന 
ആ പേര്.

ഇപ്പോഴുമുണ്ട് 
അലമാരയുടെ,
മേശയുടെ
വാതിലിന്റെ മറവുകളിൽ
കണ്ണീർ പൊഴിച്ചിട്ട 
കുഞ്ഞുനേരങ്ങളുടെ
ആഴത്തിലുള്ള മുറിവുകളുടെ
ഉണങ്ങാത്ത വിടവുകൾ.

ഞാനിതുവരെ  
കണ്ടിട്ടേയില്ല,
ഒരു കഥയിലോ കവിതയിലോ,
കടലെന്ന് വായിക്കുന്നേരം 
കരകവിയുന്ന എന്നെ.
പഴകിയൊരോർമ്മ നനച്ച് 
കണ്ണിലൊരു കാട് വളർത്തുന്നവളെ.

(ജീവിതത്തെ ഇങ്ങനല്ലാതെങ്ങനെ
എഴുതാൻ.)
 







2021, ഒക്‌ടോബർ 15, വെള്ളിയാഴ്‌ച

ഒറ്റയ്ക്ക്
ഒരക്ഷരമാകുന്ന 
നേരങ്ങളിലാണ്
പേറ്റുനോവിനോടൊപ്പം 
കുടിയിറക്കപ്പെട്ട എന്റെ പേരിനെ
രണ്ടായി പകുത്ത് മുലയൂട്ടുക.
ഒറ്റ ശ്വാസം കൊണ്ട് 
പലയാവർത്തി വിളിക്കുക,
കൺവെട്ടത്തിൽ നിന്ന്
മറഞ്ഞുനിൽക്കുന്ന കുഞ്ഞിനെ-
യെന്നതു പോലെ.
ഉമ്മറത്തിരുന്നാൽ കാണാം
വീട് നട്ടു പിടിപ്പിച്ച
രണ്ടു മരങ്ങൾ തളിർത്തും പൂത്തും
തല നിറഞ്ഞ്, 
നിറങ്ങളുതിർത്തിട്ടങ്ങനെ.
വിരലോടിച്ചു നോക്കും
തലയിലൊന്നും തടയില്ല, 
നുള്ളിയെടുക്കാനൊരീരു പോലും.

2021, ഒക്‌ടോബർ 11, തിങ്കളാഴ്‌ച

 
മെല്ലെ ചിറകനക്കി,
അടയിരിക്കുമാകാശത്തെ 
തൊട്ടുവിളിച്ച്
തിരിതാഴ്ത്തിവെച്ചൂ-
ന്നൊരു പേച്ച്.

വട്ടം കറങ്ങുന്ന 
നിലാക്കുരുന്നിനെ
വാരിയെടുത്ത് 
തലതോർത്തിയൊരുക്കി
തേനും വയമ്പും
പിന്നെ 
നുണയാനൊരീണവും
കൊടുത്തിട്ടുവേണം
രാവിന്റെ മാറിൽ
കൺപീലികൾകൊണ്ടെ-
നിക്കൊരു ചിത്രം വരയ്ക്കാൻ.

2021, ഒക്‌ടോബർ 8, വെള്ളിയാഴ്‌ച

ഒരേയൊ-
രാകാശമെന്ന് 
ഒരിലയിൽ പകുത്ത്
നിഴൽ വിരിച്ചിട്ട് 
പാട്ട് വിളമ്പി 
ഒരേ ചിറകെന്ന് 
തൂവൽ മിനുക്കി  
കേൾക്കാത്ത കഥയിൽ
ഉറക്കം പുതച്ച് 
ഞാൻ നീയാകുന്നു 
നീയതിന്റെ പച്ചയും.

2021, ഒക്‌ടോബർ 6, ബുധനാഴ്‌ച

ആദ്യക്ഷരം  
ഒരു തൂവൽപോലെ
മിനുക്കിയെടുത്താണ്   
നീയെന്നെയെന്നും  
നീട്ടി വിളിക്കാറ്.

മിച്ചം വരുന്നതെടുത്ത് 
അടുക്കളയിലെ
ഉപ്പുഭരണിക്കും
പിന്നെ 
കൈയെത്തിപ്പിടിച്ച്
ഉറിക്കുമായി 
വീതിച്ചു കൊടുത്ത്   
ഞാനതിനൊപ്പം പറന്ന് 
ആകാശം കാക്കുന്നൊരു  
കിളിയാകും
നീന്തിത്തുടിക്കും.

മഴ 'കൊണ്ടും
വെയിൽ 'നനഞ്ഞും
ഉയരത്തിലുയരത്തിൽ.

പറന്നിറങ്ങി 
പാതിരായ്ക്കുറങ്ങാൻ 
പായവിരിക്കുന്ന നേരത്താണ് 
അക്ഷരങ്ങളൊന്നായ് ചേർന്ന് 
എന്റെ പേരിലേക്കിറങ്ങിക്കിടക്കുക.

2021, ഒക്‌ടോബർ 5, ചൊവ്വാഴ്ച

ചുറ്റിനും,
കാറിത്തെളിയുന്ന
ചീവീടുകൾ.
തോരാനിട്ട 
ഇരുൾമണികൾ
മുറ്റം നിറയെ.
നനുത്ത കാറ്റിന്റെ 
തുഞ്ചത്തിരുന്ന്,  
നേർത്തവിരലാൽ   
വെളിച്ചത്തിന്റെ തരികൾ 
വിതറിയിടുന്നാരോ..!
ഒരു..........
ഒരു തൂവൽക്കിനാവുപോലെ.


2021, ഒക്‌ടോബർ 1, വെള്ളിയാഴ്‌ച

 
മിന്നാമിനുങ്ങിന്റെ
ഒരു തരി വെട്ടം
പാട്ടിന്റെ ഒരു വരിശ
കൊറിക്കാൻ
ഒരു കടലമണി
നനയാൻ ഒരു തിര
അലിയാൻ ഒരു വാക്ക് 
ഹാ !
എന്തൊരിരമ്പം
മണ്ണ് പൂത്തുലയുന്നതാവാം !!!

2021, സെപ്റ്റംബർ 30, വ്യാഴാഴ്‌ച



വെളിച്ചം
വെളിച്ചമെന്ന് 
പാതിപാടിയൊരീണം
കുടഞ്ഞിട്ട് 
മുടികെട്ടിവെച്ച് 
മഷിയെഴുത്ത് മായ്ക്കുന്നു  
കറുത്ത മേഘങ്ങൾ.




2021, സെപ്റ്റംബർ 29, ബുധനാഴ്‌ച

പൊട്ടിച്ചിതറി
വീണുകിടക്കുന്നു 
വാതിൽപ്പടിയിൽ
നിലാവിന്റെ ചില്ലുകൾ.
മുറിഞ്ഞ കാറ്റിന്റെ 
അടക്കിയ തേങ്ങൽ.
നനഞ്ഞ രാവിന്റെ  
കീറിയ കുപ്പായം
തുന്നിക്കൂട്ടി 
വീണ്ടും തുന്നിക്കൂട്ടി 
പാടിത്തളരുന്നു  
രാക്കിളികൾ.




2021, സെപ്റ്റംബർ 28, ചൊവ്വാഴ്ച

ജനാലയിൽ
വെളിച്ചത്തിന് 
വാതിലുകൾ
വരയ്ക്കുന്നു 
വെയിൽ,
തോരാതെ.
പുകയുണങ്ങിയ 
കറുപ്പിൽ
തെളിഞ്ഞുവരുന്നു   
ഇത്തിരിപ്പോന്ന 
ഒരു വര. 
കിനാവു തൊട്ട് 
ഉടൽ മിനുക്കുന്നു
ചുവരുകൾ
മായാതെ.


2021, സെപ്റ്റംബർ 22, ബുധനാഴ്‌ച

ചിരിച്ചും
പിന്നെ കരഞ്ഞും
പരസ്പരമറിയില്ലെന്ന്
മൗനം പുതച്ച്
വാചാലരായവരുടെ
ഉറങ്ങാനറിയാത്ത
വീടുകൾ.

പല പല
തരംഗാവൃത്തികളിൽ
പലരായ്
പലതായ് വിളിക്കപ്പെട്ട
ചുവരെഴുത്തുകൾ
പതിഞ്ഞ
ദേശവഴികൾ.

ചുണ്ടുകളും
നഖങ്ങളും 
ആഴ്ന്നാഴ്ന്നിറങ്ങി 
ചിറകറ്റുവീഴുന്ന
ഇരവുപകലറുതികൾ.

കനലെരിയുന്ന 
മണ്ണായ്  
എഴുതപ്പെടുന്നു,
ഒരേ ലിപിയിൽ 
ഞാനും നീയുമിരുന്ന
നമ്മളെന്ന രാജ്യം.

2021, സെപ്റ്റംബർ 21, ചൊവ്വാഴ്ച

ഇരുട്ടിനെ 
എഴുതുമ്പൊഴും 
കനലു പോൽ 
അത്രമേൽ  
ചുവക്കുന്നെന്റെ
വിരലുകൾ.
നീയെന്നെഴുതുമ്പൊഴും
തളിർക്കുന്നു
പച്ച ഞരമ്പുകൾ
ഉയിരറ്റയിലകളിൽ.



2021, സെപ്റ്റംബർ 16, വ്യാഴാഴ്‌ച


''വിശക്കുന്നു....
നീ വിയർക്കുന്ന     
പെരുംനുണ.
നിന്റെ അത്താഴത്തിന്   
കറിക്കൂട്ടൊരുക്കെ,
ചെമന്നതാണ് 
നിലാവേ,
എന്റെ രാത്രിയുടെ 
നേർത്ത വിരലുകൾ.

2021, സെപ്റ്റംബർ 14, ചൊവ്വാഴ്ച

കുഴികുത്തി 
മൂടിയിട്ടിരുന്ന   
വെയിലിന്റെയൊരു 
കഷണം
ചികഞ്ഞെടുത്ത്
ചുവരിനൊരു ജനാല 
വരച്ച്.
ഇരുട്ടെത്തും,
ജനലഴികൾക്ക് 
ചായം പുരട്ടാൻ.
വെട്ടം പിടിച്ച്  
കൂട്ടിനിരിക്കുന്ന 
നിലാവിനും കൊടുക്കണം
കോരിവെച്ചിരുന്ന    
കുറുകിയ കിനാവിന്റെ
ഒരു നുള്ളു മധുരം.

2021, ഓഗസ്റ്റ് 19, വ്യാഴാഴ്‌ച

ഒരിടവഴിയോ
ഒരു ചെറുതണലോ 
കാത്തുനിൽക്കാനില്ലാത്ത 
കനൽയാത്ര.

ബോഗിക്കുള്ളിൽ
അടക്കംചെയ്യപ്പെട്ട
നിശ്വാസളുടേതുപോലെ 
പുറത്ത്
ചിറകുമടക്കിയ കാറ്റ്.

ഉത്തരത്തിന്
കാത്തുനിൽക്കാതെ,
കാൽകുഴഞ്ഞു വീഴുമെന്ന
ഉറപ്പിന്മേൽ  
വലിച്ചെറിയപ്പെട്ട ചോദ്യങ്ങളുടെ 
അണയാത്ത
ചിത.

വെന്തുനീറുന്നു  
ഞാൻ കോർത്തൊരുക്കിയ 
വാക്കിന്റെ പച്ച.